കൊച്ചി: സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് ലാവ്ലിനുമായി ധാരണാപത്രം ഒപ്പിട്ടതെന്ന സിബിഐയുടെ ആരോപണം ശരിയല്ലെന്ന് കേസിലെ മൂന്നാം പ്രതിയായിരുന്ന മുന്‍ കെഎസ്ഇബി ചെയര്മാന് ആര്. ശിവദാസന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെയും അനുമതി വേണമെന്ന് 1995 ആഗസ്റ്റ് 10നുണ്ടാക്കിയ ധാരണാപത്രത്തിലുണ്ടെന്നും എഴുതി നല്കിയ വിശദീകരണത്തില്‍ പറയുന്നു.
ആര്. ശിവദാസനും ലാവ്ലിന് കമ്പനി വൈസ് പ്രസിഡന്റ് ക്ലോസ് ടെന്ഡ്രലും 1995 ഓഗസ്റ്റ് 10ന് ധാരണാപത്രം ഒപ്പിട്ടതെന്നു വിശദീകരണത്തില്‍ പറയുന്നു. കെഎസ്ഇബി മുന്‍ ധനകാര്യ ഉപദേഷ്ടാവ് കെ.ജി. രാജശേഖരന് നായര്‍, ലാവ്ലിന് പ്രതിനിധി ദിലീപ് രാഹുലന് എന്നിവരാണ് സാക്ഷികള്‍. മൂന്നു ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് മൂന്നു കരാറാണ് ഉണ്ടാക്കിയത്. 1996 ഫെബ്രുവരി 24ന് കെഎസ്ഇബി ബോര്‍ഡംഗം എം.എം. മാത്യു റോയിയും ക്ലോസ് ടെന്ഡ്രലുമാണ് കരാര്‍ ഒപ്പുവച്ചത്. ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍, ദിലീപ് രാഹുലന് എന്നിവര്‍ സാക്ഷികളായിരുന്നു.
മുന്‍മന്ത്രി ജി. കാര്ത്തികേയന്, വൈദ്യുതി ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥരായ ആര്. ശിവദാസന്‍, വി. രാജഗോപാല്‍, എംഎം മാത്യു റോയ്, കസ്തൂരിരംഗ അയ്യര്‍, മുന്‍ ബോര്‍ഡംഗം ആര് ഗോപാലകൃഷ്ണന്, ക്ലോസ് ടെന്‍ഡ്രല്‍, അന്നത്തെ ഊര്‍ജ വകുപ്പു സെക്രട്ടറി എന്നിവരായിരുന്നു കരാറിനു കാരണക്കാരായത്.
വൈദ്യുത ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥരായ കെ. മോഹനചന്ദ്രന്, കെ.ജി. രാജശേഖരന് നായര്‍, ആര് ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍, പി.എ. സിദ്ധാര്‍ത്ഥ മേനോന്, ലാവ്ലിന് വൈസ് പ്രസിഡന്റ് ക്ലോസ് ടെന്‍ഡ്രല്‍, മുന്‍ ബോര്‍ഡംഗങ്ങളായ ആര്. ഗോപാലകൃഷ്ണന്, എം.എം. മാത്യു റോയ് എന്നിവരായിരുന്നു ആദ്യ ഘട്ടത്തിലെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: