കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി വളയം പൂവംവയലിലെ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളുടെ രക്തസാമ്പിള്‍ പോലീസ് വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കും.
കോളേജിലെ ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ ഒ പോസിറ്റിവ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന രക്തക്കറകള്‍ ജിഷ്ണുവിന്റേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനക്ക് ചൊവ്വാഴ്ചയാണ് മാതാപിതാക്കളുടെ രക്തസാമ്പിള്‍ ശേഖരിച്ചത്.
അച്ഛന് അശോകന്റെയും അമ്മ മഹിജയുടേയും രക്തസാമ്പിളുകള്‍ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കും. ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന് തുടക്കം മുതലേ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് ബലം നല്കുന്ന തെളിവുകളും ബന്ധുക്കള്‍ നല്‍കിയിരുന്നു. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. കൂടാതെ കോളേജ് ഹോസ്റ്റലില്‍ നിന്ന് കോളേജിലെ ഇടിമുറി എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്ന പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്റെ ഓഫീസ് മുറിയില്‍ നിന്ന് ജിഷ്ണുവിന്റേതെന്നു കരുതുന്ന രക്തക്കറകളും കണ്ടെത്തിയിരുന്നു.
ജിഷ്ണുവിന്റെ സഹപാഠികളും ജിഷ്ണു കോളേജില്‍ വെച്ച് മാനസിക പീഡനത്തിനും ശാരീരിക മര്‍ദ്ദനത്തിനും ഇരയായതായി മൊഴി നല്‍കിയിരുന്നു.
ജിഷ്ണുവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണെന്ന ആരോപണത്തിലേക്ക് വഴി തെളിയിക്കുന്നതാണ് കോളേജില്‍ നിന്നും കോളേജ് ഹോസ്റ്റലില്‍ നിന്നും കണ്ടെത്തിയ രക്തക്കറകള്‍. സത്യം വൈകാതെ പുറത്തു വരും, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: