റാഞ്ചി: ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ രണ്ട് ടെസ്റ്റുകളില്‍ രണ്ട് ടീമുകളും ഓരോന്ന് ജയിച്ച് നാല് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലാണ്. ഇന്നാരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ വിജയിച്ച് മുന്നിലെത്തുകയാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. റാഞ്ചിയിലെ ജെഎസ്സിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യമായാണ് റാഞ്ചി ടെസ്റ്റ് ക്രിക്കറ്റിന് വേദിയാകുന്നത്. അതുകൊണ്ടുതന്നെ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല.
റാഞ്ചിയിലെ പിച്ച്—സ്പോര്‍ട്ടിങ്—ആണെന്ന്—ക്യൂറേറ്റര്‍ എസ്.ബി. സിങ്—അവകാശപ്പെട്ടു. അഞ്ച്—ദിവസവും പിച്ച്—ഒരേ സ്വഭാവം പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ടെസ്റ്റുകള്‍ക്കായി പൂനെയിലും ബെംഗളൂരുവിലും ഒരുക്കിയ പിച്ചുകളെക്കുറിച്ച് ഏറെ പരാതി ഉയര്‍ന്നിരുന്നു.
ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തലവേദന. ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് പരമ്പരകളിലൊക്കെ മിന്നുന്ന ഫോമിലായിരുന്ന ക്യാപ്റ്റന്‍ കോഹ്ലി കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും അമ്പേ പരാജയമായിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചെങ്കിലും കോഹ്ലിയുടെ ക്യാപ്റ്റന്‍സിയും മോശമായിരുന്നു. അതേസമയം, ഓപ്പണിങ് ബാറ്റ്സ്മാന് ലോകേഷ് രാഹുലിന്റെ മൂന്ന് മികച്ച അര്‍ദ്ധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് എടുത്തുപറയാനുള്ളത്. ചേതേശ്വര്‍ പൂജാരയും അജിന്‍ക്യ രഹാനെയും കഴിഞ്ഞ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്സില്‍ അര്‍ദ്ധസെഞ്ചുറി നേടി ഫോം വീണ്ടെടുത്തതിന്റെ ലക്ഷണം കാണിച്ചതും ഇന്ത്യക്ക് ആത്മവിശ്വാസം പകരും.
ലോകേഷിന്റെ രണ്ട് അര്‍ദ്ധസെഞ്ചുറികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയുടെ ഓപ്പണിങ്ങ് കൂട്ടുകെട്ട് മികച്ച പ്രകടനം നടത്തുന്നില്ല. ഓപ്പണിങ്ങില്‍ ഏറെക്കാലമായി തുടരുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം തേടി പരീക്ഷണങ്ങള്‍ പലതും നടത്തിയെങ്കിലും നാളിതുവരെ അതൊന്നും വിജയം കണ്ടിട്ടുമില്ല. കഴിഞ്ഞ 10 ടെസ്റ്റുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെ ഓപ്പണിങ്ങ് കൂട്ടുകെട്ട് ഒരിക്കല്‍ മാത്രമാണ് മൂന്നക്കം കടന്നത്. ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ ലോകേഷ്-പാര്‍ത്ഥിവ് സഖ്യം 152 റണ്‍സ് നേടി. അതിനുശേഷം അതിന്റെ ഏഴയലത്തുവരുന്ന പ്രകടനം നടത്താന്‍ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ നിരവധി പരീക്ഷണങ്ങളും ഇന്ത്യ നടത്തി.
കഴിഞ്ഞ ടെസ്റ്റില്‍ കളിക്കാതിരുന്ന മുരളി വിജയ് ഇന്ന് വീണ്ടും ഓപ്പണറുടെ റോളില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഇന്ന് ഇറങ്ങിയാല്‍ തന്റെ 50-ാം ടെസ്റ്റാകും ഇത്. കഴിഞ്ഞ ടെസ്റ്റില്‍ കളിച്ച അഭിനവ് മുകുന്ദിന് പകരമായിട്ടായിരിക്കും മുരളി തിരിച്ചെത്തുക. അഭിനവ് കഴിഞ്ഞ ടെസ്റ്റില്‍ തീര്‍ത്തും പരാജയമായിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. അശ്വിന് നയിക്കുന്ന സ്പിന്പടയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. രവീന്ദ്ര ജഡേജയും മികച്ച രീതിയിലാണ് പന്തെറിയുന്നത്. കഴിഞ്ഞ ടെസ്റ്റില്‍ അശ്വിന് എട്ടും ജഡേജ ഏഴും വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പേസര്‍മാരായ ഉമേഷും ഇഷാന്തും നല്ല ഫോമിലാണ്.
അതേസമയം പരിക്കിന്റെ പിടിയിലാണ് ഓസ്ട്രേലിയ തങ്ങളുടെ 500-ാമത്തെ ടെസ്റ്റ് കളിക്കാനാണ് ഇറങ്ങുന്നത്. മിച്ചല്‍ മാര്‍ഷും, മിച്ചല്‍ സ്റ്റാര്‍ക്കും പരമ്പര ഉപേക്ഷിച്ച് വിദഗ്ദ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവരുടെ അഭാവം ബൗളിങ്ങ് ഡിപ്പാര്‍ട്ട്മെന്റിന്റെ ദുര്‍ബലമാക്കുമെന്ന് ഉറപ്പ്. സ്പിന്നര്‍ നഥാന്‍ ലിയോണും പരിക്കിന്റെ പിടിയിലാണെന്നാണ് സൂചന.
എങ്കിലും ലിയോണ്‍ ഇന്ന് കളിക്കാനിറങ്ങുമെന്നാണ് കരുതുന്നത്. ഒപ്പം സ്റ്റീവ് ഒക്കെഫീയും വരുന്നതോടെ സ്പിന്‍ ബൗളിങ് കരുത്തുറ്റതാകും. ജോഷ് ഹെയ്സല്‍വുഡും പാറ്റ് കുമ്മിന്സുമായിരിക്കും ടീമിലെ പേസര്‍മാര്‍. മിച്ചല്‍ സ്റ്റാര്‍ക്കിന് പകരമായാണ് കുമ്മിന്‍സ് കളിക്കുക. മിച്ചല്‍ മാര്‍ഷിന് പകരക്കാരനായി ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്ക്സ് സ്റ്റോയിന്‍സ്, ഉസ്മാന് ഖവാജ, ആഷ്ടണ്‍ അഗര്‍ എന്നിവരിലൊരാളും എത്തും. ബാറ്റിങ്ങ് നിരയില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് മികച്ച ഫോമിലാണ്. 76 റണ്‍സ് കൂടി നേടിയാല്‍ സ്മിത്തിന് 5000 ക്ലബില്‍ അംഗത്വം നേടാം. ഡേവിഡ് വാര്‍ണറും, റെന്‍ഷോവും പീറ്റര്‍ ഹാന്‍ഡ്സ്കോംപും ഏതുസമയത്തും ഫോമിലേക്കുയരാന്‍ കെല്പുള്ളവര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: