ന്യൂദല്‍ഹി: ഇന്ത്യയിലെ ചെറുപ്പക്കാരെ ഐഎസ്സ് എന്ന ഭീകരസംഘത്തിലെത്തിക്കാന് ശ്രമിച്ച, വിവാദ മുസ്ലീം പ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാനാണെന്ന് ദല്‍ഹി ഹൈക്കോടതി. നിരോധനത്തിനെതിരെ ഫൗണ്ടേഷന് നല്കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി, കേന്ദ്ര തീരുമാനത്തെ പൂര്‍ണമായും ശരിവെച്ചു.
യുഎപിഎ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഫൗണ്ടേഷനെ നിരോധിച്ചത്. മുസ്ലീം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കണക്കിലെടുത്താണ് അടിയന്തര പ്രാധാന്യത്തോടെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തത്. കഴിഞ്ഞ വര്‍ഷം നവംമ്പര്‍ പതിനേഴിനായിരുന്നു ഇത്. ഫൗണ്ടേഷനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പീസ് സ്കൂളുകളും അന്വേഷണ പരിധിയില്‍ വന്നിരുന്നു.
ഐആര്‍എഫിനെ നിരോധിക്കാന്‍ തക്ക എല്ലാ തെളിവുകളും സര്‍ക്കാര്‍ ഹാജരാക്കിയെന്ന് നിരോധനം ശരിവെച്ച ജസ്റ്റിസ് സഞ്ജീവ് സച്ദേവിന്റെ ഉത്തരവില്‍ പറയുന്നു. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സാമൂഹ്യ ക്രമവും സംരക്ഷിക്കാനുള്ള താത്പര്യമാണ് പെട്ടെന്നുള്ള നിരോധനത്തിനു പിന്നിലെന്നും വിധിയിലുണ്ട്.
ഫൗണ്ടേഷനെ ആഭ്യന്തര മന്ത്രാലയം നിരോധിക്കാനുള്ള സാഹചര്യത്തിന്റെ എല്ലാ തെളിവുകളും രേഖകളും സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇന്ത്യയിലെ യുവാക്കളെ ഐഎസ്സില്‍ ചേരാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സക്കീര്‍ നായിക്കിന്റേയും ഫൗണ്ടേഷന്റേയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ കിട്ടിയതു കൊണ്ടാണ് പെട്ടെന്നു സംഘടനയെ നിരോധിച്ചതെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. അപകടകരമായതെന്തെങ്കിലും സംഭവിക്കുന്നതു വരെ കാത്തിരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചില്ല. മറ്റു മതങ്ങളെ അപമാനിക്കുന്ന തരത്തിലും സക്കീര്‍ നായിക് പ്രസംഗിച്ചു. ഇത് രാജ്യത്ത് മതവിദ്വേഷത്തിനു കാരണമാവും എന്നുറപ്പായിരുന്നു.
മകനെ ഐഎസ്സില്‍ ചേരാന്‍ പ്രേരിപ്പിച്ചു എന്ന് കേരളത്തിലെ ഒരു യുവാവിന്റെ അച്ഛന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് സക്കീര്‍ നായിക്കിന്റെ ഫൗണ്ടേഷനിലെ ആറു പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ള കാര്യം സഞ്ജയ് ജെയിന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
മുന്‍കൂര്‍ നോട്ടീസു നല്കി വിശദീകരണം തേടാതെയാണ് നിരോധനം ഏര്പ്പരെടുത്തിയതെന്ന ഫൗണ്ടേഷന്റെ വാദം കോടതി അംഗീകരിച്ചില്ല. തിടുക്കപ്പെട്ടുള്ള നിരോധനം സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണെന്ന വാദവും കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: