പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മന്ത്രിസഭ വിശ്വാസവോട്ട് നേടി ഭൂരിപക്ഷം തെളിയിച്ചു. 40 അംഗ നിയമസഭയില്‍ 22 പേരുടെ പിന്തുണയാണുള്ളത്. 16 അംഗങ്ങള്‍ സര്‍ക്കാരിനെ എതിര്‍ത്തു. കോണ്‍ഗ്രസിലെ ഒരംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.
ഗോവ മുന്‍ മുഖ്യമന്ത്രി റാണയുടെ മകന് വിശ്വജിത് റാണയാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്ന കോണ്‍ഗ്രസ് അംഗം. എന്‍സിപിയുടെ പിന്തുണ തങ്ങള്‍ക്ക് കിട്ടുമെന്ന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവര്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഗോവയില്‍ ഭരിക്കാന്‍ ബിജെപിക്ക് ആവശ്യമായ ഭൂരിപക്ഷം ഉണ്ടെന്ന് പറഞ്ഞത് വിശ്വാസവോട്ടെടുപ്പിന് ശേഷം തെളിഞ്ഞുവെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞു.
മൂന്ന് അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും മഹാരാഷ്ട്രവാദി ഗോമാന്ത്രക് പാര്‍ട്ടിയും ബിജെപിയെ പിന്തുണച്ചു. രണ്ട് സ്വതന്ത്രരും പരീഖറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്കുശേഷമായിരുന്നു വിശ്വാസവോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം സഭ പിരിഞ്ഞു. സഭ ഇനി 22ന് ചേരും. 23ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. 24ന് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കും. സര്‍ക്കാരിന്റെ ‘മനസ്സ്’ ബജറ്റിലൂടെ വെളിവാകുമെന്നു പരീക്കര്‍ വ്യക്തമാക്കിയിരുന്നു.
മന്ത്രിമാരുടെ വകുപ്പുകള്‍ നാളെ വൈകുന്നേരത്തോടെ അറിയിക്കുമെന്ന് മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതെ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നടപടി നിയമവിരുദ്ധമാണെന്നും പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ പരീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങ് തടയാന്‍ കോടതി തയ്യാറായില്ല. ഭൂരിപക്ഷമുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ എന്തുകൊണ്ട് ഗവര്‍ണറെ സമീപിച്ചില്ലെന്നും കോണ്‍ഗ്രസിനെ കോടതി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: