കണ്ണൂര്‍: പതിമൂന്നാം പഞ്ചവല്‍സര പദ്ധതികളുടെ ആസൂത്രണത്തില്‍ ജില്ലയുടെ സവിശേഷ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മുന്‍ഗണനാ ക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം ചേരാന്‍ ജില്ലാ ആസൂത്രണ സമിതി തീരുമാനിച്ചു. കൃഷി, ജലസംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ജില്ലയ്ക്ക് പ്രത്യേകമായ ലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് നല്‍കുകയും അതിനനുസരിച്ചുള്ള പദ്ധതികള്‍ക്ക് രൂപം നല്കാന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു.
മദ്യവര്‍ജന ബോധവല്‍ക്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിമുക്തി മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ താഴേത്തട്ടില്‍ എത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ജനകീയ ബോധവല്‍ക്കരണത്തോടൊപ്പം മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലേര്പ്പെടുന്നവര്ക്കെതിരായ നിയമനടപടികള്‍ ശക്തിപ്പെടുത്തണം. അതിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു.
ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആസൂത്രണ സമിതി യോഗം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണ പുരോഗതി വിലയിരുത്തി. അന്താരാഷ്ട്ര വിമാനത്താവളമുള്‍പ്പെടെയുള്ള വന്‍ വികസന പദ്ധതികള്‍ പുരോഗമിക്കുന്ന മട്ടന്നൂര്‍ നഗരസഭയുടെ സമഗ്ര പുരോഗതി മുന്നില്‍ക്കണ്ടുള്ള നഗരവികസന മാര്‍ഗരേഖ ഡിപിസിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ മേയര്‍ ഇ.പി ലത, പി.പിദിവ്യ, കെ.പി ജയബാലന്‍ മാസ്റ്റര്‍, വി.കെ സുരേഷ് ബാബു, ശോഭ കെ, ടി.ടിറംല, പി. ഗൗരി, എം. സുകുമാരന്‍, പി.കെ ശ്യാമള ടീച്ചര്‍, അജിത് മാട്ടൂല്‍, സുമിത്ര ഭാസ്കരന്, കെ.വി ഗോവിന്ദന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്, ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: