കണ്ണൂര്‍: ബിജെപി കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ടായ കെ.സുശീലിന് നേരെ നടന്ന വധശ്രമത്തില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രക്ഷോഭത്തിലേക്ക്. ആദ്യഘട്ടമെന്ന നിലയില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് തളാപ്പ് ഗാന്ധി സ്ക്വയറില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
സുശീലിന് നേരെ നടന്ന വധശ്രമത്തിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റു ചെയ്യുക, ഡിവൈഎസ്പി സദാനന്ദനും സിപിഎം നേതാവ് പി.ജയരാജനും തമ്മിലുളള ഗൂഢാലോചന പുറത്തു കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പ്രതിഷേധ കൂട്ടായ്മ യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ.പി.പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, അഡ്വ.എ.വി.കേശവന് തുടങ്ങിയവര്‍ പ്രസംഗിക്കും. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ 20ന് ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം സുശീല്‍ കുമാറിന് നേരെ അക്രമം നടന്ന് ഒരാഴ്ചയിലധികം പിന്നിടുമ്പോഴും ഒരൊറ്റ പ്രതിയെപ്പോലും പിടികൂടാന്‍ തയ്യാറാവാത്ത പോലീസ് നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നഗരത്തില്‍ പോലീസിന്റെ മൂക്കിനു താഴെ, സിസിടിവികള്‍ ഉള്‍പ്പെടെയുളള ക്യാമറക്കണ്ണുകള്‍ സദാസമയവും പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് ഇത്തരമൊരു അക്രമം നടന്നിട്ടും ഇതില്‍ പങ്കാളികളായ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിക്ക് പിന്നില്‍ ഉന്നത രാഷ്ട്രീയഗൂഢാലോചനയുണ്ടെന്ന പരാതി വ്യാപകമായിരിക്കുകയാണ്. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന സുശീല്‍ പോലീസിന് നല്കിയ മൊഴി പോലും പരിഗണിക്കാതെയാണ് അന്വേഷണം നീങ്ങുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രതികളെന്ന് പറയപ്പെടുന്ന പല സിപിഎം പ്രവര്‍ത്തകരും പോലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ കയറിയിറങ്ങുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി തലത്തിലും ഭരണതലത്തിലുമുളള ശക്തമായ സമ്മര്‍ദ്ദം കാരണം പോലീസ് പ്രതികളെ പിടികൂടാന്‍ വൈമനസ്യം കാണിക്കുകയാണെന്ന് സംഘപരിവാര്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളെ ഉടന്‍ പിടികൂടാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ വന്‍ പ്രക്ഷോഭ പരിപാടികള്‍ക്കുളള തയ്യാറെടുപ്പിലാണ് സംഘപരിവാര്‍ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: