കുട്ടനാട്: പുഞ്ചകൃഷി നെല്‍ സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകരും റൈസ്മില്‍ ഏജന്റുമാരും തമ്മില്‍ തര്‍ക്കം പതിവായി. സംഭരിക്കുന്ന നെല്ലിന്റെ ഈര്‍പ്പം കണക്കാക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളേറെയും. ഒരു ക്വിന്റല്‍ നെല്ലില്‍ 17 ശതമാനംവരെ ഈര്‍പ്പം അനുവദിക്കാമെന്നാണു സര്‍ക്കാര്‍ കണക്ക്.
പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാര്‍ക്കാണ് നെല്ലിന്റെ ഈര്‍പ്പം പരിശോധിക്കാനുള്ള അധികാരമുള്ളത്. എന്നാല്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി മില്‍ ഏജന്റുമാര്‍ നെല്ലിന്റെ ഈര്‍പ്പം കൂട്ടിപ്പറയുകയും ഇത് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍ അംഗീകരിക്കുകയുമാണെന്നാണ് കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെയും പരാതി.
സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനു പകരം മില്‍ ഏജന്റുമാര്‍ നെല്ല് പരിശോധിച്ച് 27 ശതമാനം വരെ ഈര്പ്പമുണ്ടെന്ന് പറയുകയും. ഇതിനു ആനുപാതികമായി ക്വിന്റലിന് രണ്ടുമുതല്‍ അഞ്ചുകിലോവരെ നെല്ലിന് കുറവ് വരുത്തുകയുമാണ് കനത്ത വേനലില്‍ ഉണങ്ങി വരണ്ട നെല്ലില്‍ ജലാംശമുണ്ടെന്ന് പറഞ്ഞ് തൂക്കത്തില്‍ കുറവു വരുത്തുന്നതു വിരോധാഭാസമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഇതുകൂടാതെ കളങ്ങളില്‍ നിന്നും നെല്ല് വാഹനങ്ങളിലെത്തിക്കുന്നതിനു തൊഴിലാളി സംഘടനകള്‍ വ്യവസായ ബന്ധ സമിതി അംഗീകരിച്ചതിലും അധികം കൂലി വാങ്ങുന്നതായും പരാതിയുണ്ട്. മുട്ടാര്‍ ഗ്രാമപഞ്ചായത്തിലെ 28 പാടശേഖരങ്ങളിലെ സംഭരണം പൂര്‍ത്തിയായ മൂന്നു പാടശേഖരങ്ങളില്‍ 125 രൂപ പ്രകാരമാണ് തൊഴിലാളികള്‍ വാങ്ങിയത്.
വ്യവസായ ബന്ധ സമിതി 110 രൂപ അനുവദിച്ചിരിക്കുമ്പോഴാണ് തൊഴിലാളികള്‍ ഈ തുക വാങ്ങിയത്. ഇതിനെതിരേ കര്‍ഷക പ്രതിഷേധം ശക്തമാണെങ്കിലും തൊഴിലാളികള്‍ കൂലി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: