കണ്ണൂര്‍: കണ്ണൂര്‍ താലൂക്കിലെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ റവന്യൂ റിക്കവറി നേരിടുന്നവര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ബാങ്ക് അദാലത്തില്‍ ഇതിനകം 1.7 കോടി രൂപയുടെ വായ്പാ ഇളവ് അനുവദിച്ചു. 13ന് നടന്ന അദാലത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വായ്പയെടുത്ത 18 പേര്‍ക്ക് 30 ലക്ഷവും 14ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ നിന്നെടുത്ത വായ്പയില്‍ 23 പേര്‍ക്ക് 45 ലക്ഷവും 15ന് സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നെടുത്ത വായ്പയില്‍ 35 പേര്‍ക്ക് 54 ലക്ഷവും ഇന്നലെ കനറാ ബാങ്കില്‍ നിന്നെടുത്ത വായ്പയില്‍ 32 പേര്‍ക്ക് 40 ലക്ഷവും രൂപയാണ് അദാലത്തിലൂടെ ഇളവ് ചെയ്ത് നല്‍കിയത്. ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തവര്‍ക്കുള്ള അദാലത്ത് ഇന്ന് കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മറ്റ് ബാങ്കുകളുടേത് നാളെയാണ് നടക്കുക. ഇതിനകം ഹാജരാവാന്‍ സാധിക്കാത്തവര്‍ക്ക് ഈ ദിവസങ്ങളില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു. കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം.സജീവന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.വി.സത്യന്, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: