ന്യൂദല്‍ഹി: യുവാക്കളെ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വിജയമാണ് പാര്‍ട്ടിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് ശേഷം നടന്ന ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആഘോഷത്തിന്റെയും നന്ദിപ്രകടനത്തിന്റെയും വേദിയായി.
യുപിയില്‍ ദളിത് വിഭാഗത്തിന്റെ വലിയ പിന്തുണ ഉറപ്പിക്കാനായതിന്റെ പിന്നാലെ അംബേദ്ക്കറുടെ ജന്മവാര്ഷിക ദിനമായ ഏപ്രില്‍ 14ന് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ബൂത്ത്, പഞ്ചായത്ത് തലങ്ങളില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ നടക്കും. പാര്‍ട്ടി സ്ഥാപകദിനമായ ഏപ്രില്‍ 6ന് സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായുള്ള പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഭീം ആപ്പിന്റെ പ്രചാരണ പരിപാടികളില്‍ എല്ലാ എംപിമാരും കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചതായി പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടേയും സദ്ഭരണത്തിന്റെയും അംബാസഡര്‍മാരായി യുവാക്കള്‍ മാറണമെന്നും മോദി യോഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും നേതൃത്വത്തില്‍ നേടിയ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഇരുവരെയും അഭിനന്ദിച്ച് യോഗം പ്രമേയം പാസാക്കി. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് അവതരിപ്പിച്ച പ്രമേയം ധനമന്ത്രി പിന്തുണച്ചു. തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദവും യോഗത്തില്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: