കൊച്ചി : കലാഭവന്‍ മണിയുടെ ശരീരത്തില്‍ കൂടിയ അളവില്‍ മീഥൈല്‍ ആള്‍ക്കഹോളിന്റെ സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ രക്ത സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന് രാമകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ചാലക്കുടി പോലീസ് ഇന്‍സ്പെക്ടര്‍ ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നല്‍കിയത്.
മണിയുടെ ശരീരത്തില്‍ കൂടിയ അളവില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന മദ്യത്തിന്റെ അംശത്തിനൊപ്പം ക്ലോറോപൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിദ്ധ്യമുണ്ടെന്ന് രക്തസാമ്പിള്‍ പരിശോധിച്ച എറണാകുളം റീജിയണല്‍ കെമിക്കല്‍ ലാബിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങള്‍ മണി പ്രകടിപ്പിച്ചില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മണിയുടെ ശരീരത്തില്‍ കീടനാശിനിയെത്താനുള്ള സാദ്ധ്യത വളരെ കുറവായതിനാലും ഇതിന്റെ അളവ് കണ്ടെത്താന്‍ ലാബിന് കഴിയാത്തതിനാലും രക്തസാമ്പിളടക്കം ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിനു കൈമാറി. ഈ റിപ്പോര്‍ട്ടില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റേയും മദ്യത്തിന്റെയും സാന്നിദ്ധ്യം മാത്രമാണ് പറയുന്നത്. കേസിന്റെ അന്വേഷണം തുടരുകയാണ്. സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഇതുവരെ സിബിഐ അഭിപ്രായം അറിയിച്ചിട്ടില്ലെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും രാസ പരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ മരണത്തിനു കാരണമായേക്കാവുന്ന നാലു സാദ്ധ്യതകളാണ് പോലീസ് പരിശോധിച്ചത്. രോഗം മൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ചെന്നുള്ള മരണം എന്നിവയാണവ.കേസന്വേഷണത്തിന്റെ ഭാഗമായി സാക്ഷികളെ ചോദ്യം ചെയ്തതിനു പുറമേ പോളിഗ്രാഫ് ടെസ്റ്റ് ഉള്‍പ്പടെ നടത്തി. സാദ്ധ്യതകള്‍ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: