തിരുവനന്തപുരം: ജനമൈത്രി പോലീസ് അഴിമതി ചെറുക്കുന്നതിന് മുഖ്യപങ്ക് വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കമ്യൂണിറ്റി പോലീസിങ് സംവിധാനത്തിന്റെ പുതുവഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരള പോലീസ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവര്ക്കും തുല്യ നീതിയും പരിഗണനയും ഉറപ്പാക്കുന്നതിനുള്ള നടപടികളും പോലീസ് നടപ്പിലാക്കണം. മതേതരത്വം സംരക്ഷിക്കുന്നതും മൗലികവാദ പ്രവണതകളെ ചെറുക്കുന്നതും ജനമൈത്രി പോലീസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനമൈത്രി പദ്ധതിയുടെ ബീറ്റ് ഓഫീസര്‍മാര്‍ക്ക് ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും. അന്തര്‍ദ്ദേശീയ അംഗീകാരങ്ങള്‍ വരെ ലഭിച്ച മാതൃകാ പദ്ധതി എന്ന നിലയില്‍ എല്ലാ സ്റ്റേഷനുകളിലും ജനമൈത്രി പദ്ധതി ഇപ്പോള്‍ വ്യാപിപ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം. വിന്‍സന്റ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡിജിപി ലോക്നാഥ് ബെഹ്റ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. രാജന് ഗുരുക്കള്‍, കോണ്‍ഫ്ളിക്ട് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എക്സ്ക്യൂട്ടീവ് ഡയറക്ടര്‍ അജയ് സാഹ്നി, പത്രപ്രവര്‍ത്തകനായ പ്രവീണ്‍ സ്വാമി, എഡിജിപി ഡോ.ബി. സന്ധ്യ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: