തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഏറ്റുമുട്ടലിലേക്ക്. എം.എം. ഹസ്സനെ തല്ക്കാലം കെപിസിസി പ്രസിഡന്റാക്കണമെന്ന നിര്‍ദ്ദേശം ഐ ഗ്രൂപ്പ് തള്ളി. ഇതോടെ ഐ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്ന പേരുകള്‍ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടില്‍ എ ഗ്രൂപ്പുമെത്തി. ഇടക്കാലത്ത് തണുത്ത ഗ്രൂപ്പു പോര് പുതിയ പ്രസിഡന്റിനെച്ചൊല്ലി രൂക്ഷമാകും. പ്രസിഡന്റ് സ്ഥാനത്ത് വരുന്നയാള്‍ക്ക് വരും ദിനങ്ങള്‍ ശുഭകരമാവില്ലെന്ന് ഉറപ്പായി.
ഐ ഗ്രൂപ്പില്‍ നിന്ന് പ്രസിഡന്റ് സ്ഥാനമോഹികള്‍ ഏറെയാണ്. വി.ഡി.സതീശനും കെ.സി.വേണുഗോപാലും കെ. സുധാകരനും ഒരു കൈ നോക്കുന്നുണ്ട്. എ ഗ്രൂപ്പില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി.ജോസഫിനും താല്പര്യമുണ്ട്. നിലവില്‍ ഹസ്സന്റെ പേര് മുന്നോട്ടു വന്നതിനാല്‍ പരസ്യ ആഗ്രഹ പ്രകടനമില്ല. ഉമ്മന്‍ചാണ്ടി ഇതുവരെ അനുകൂല തീരുമാനത്തിന് മനസ്സു തുറന്നിട്ടില്ല. ഉമ്മന്‍ചാണ്ടി സന്നദ്ധനായാല്‍ ഹൈക്കമാന്‍ഡ് പരിഗണിക്കും.
ഹൈക്കമാന്റിലെ സ്വാധീനമുപയോഗപ്പെടുത്താന് കെ.വി. തോമസും മുല്ലപ്പള്ളി രാമചന്ദ്രനും കെ.സി.വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും വി.ഡി. സതീശനും പി.ടി. തോമസും രംഗത്തുണ്ട്. എന്നാല്‍ കെ.വി.തോമസിനെയും പി.ടി.തോമസിനെയും ഇരുഗ്രൂപ്പുകള്‍ക്കും വിശ്വാസം പോര. സഭയുടെ നിലപാടും പി.ടി.തോമസിന് ഗുണകരമാവില്ല. ഹൈക്കമാന്റിന് വിധേയനായ വ്യക്തിയാവണം പ്രസിഡന്റ് എന്നതാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. അതുകൊണ്ടുതന്നെ ജാതി സമവാക്യങ്ങള്‍ക്കും ഗ്രൂപ്പ് നോമിനിക്കും ഉപരി ഹൈക്കമാന്റിന്റെ താല്പര്യവും പ്രസിഡന്റ് നിര്‍ണയത്തില്‍ നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: