കോട്ടയം: കുമളിയില്‍ നിന്ന് കോട്ടയത്തെത്തിയ കെ.എസ്.ആര്.ടി.സി ബസില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ ജില്ലാ ആശുപത്രിയിലെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു. പ്രസവിച്ചിട്ട് ഏതാനും സമയമേ ആയിട്ടുള്ളുവെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഇന്നു രാവിലെ ഏഴരയോടെയാണ് കുമളിയില്‍ നിന്നുള്ള ബസ് കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയത്. സീറ്റിനടിയില്‍ നിന്നും കുഞ്ഞിന്റെ കരച്ചില് കേട്ടാണ് ഡ്രൈവറും കണ്ടക്ടറും പരിശോധന നടത്തിയത്. ഒരു തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. കുഞ്ഞ് ബസിനുള്ളില്‍ വച്ച് തന്നെയാണ് ജനിച്ചുവെന്നാണ് സൂചന. 3.17 കിലോ തൂക്കമുള്ള ആണ്‍കുഞ്ഞാണിത്.
കുട്ടിയുടെ പൊക്കിള്‍ക്കുടി മുറിച്ചു മാറ്റിയിരുന്നതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. ബസിന്റെ ഡ്രൈവര്‍ സീറ്റിനു പിന്നിലുള്ള സീറ്റിനടിയിലാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് അറിവായിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: