ചെറുപുഴ: മീന്തുള്ളി റവന്യൂവിലേയ്ക്ക് പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ഒരു സ്വപ്നം യാഥാര്‍ത്ഥ്യമായ സന്തോഷത്തിലാണ് മീന്തുള്ളി റവന്യൂവിലെ 32 കുടുംബങ്ങള്‍. അഞ്ച് പതിറ്റാണ്ട് മുന്‍പ് മുതലുള്ള പ്രദേശവാസികളുടെ ആഗ്രഹമാണ് സഫലമാകുന്നത്. കുത്തിയൊഴുന്ന പുഴകടക്കാന്‍ ഒരു നടപ്പാലമായിരുന്നു സ്വപ്നം കണ്ടിരുന്നത്. ഓട്ടോറിക്ഷ കടന്നുപോകാന്‍ വീതിയുള്ള സ്ഥിരം പാലമാണിവിടെ പൂര്‍ത്തിയായത്. കര്‍ണ്ണാടക റിസര്‍വ് വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയില്‍ ഒറ്റപ്പെട്ടു പോയ മീന്തുള്ളി റവന്യൂവിലെ കുടുംബങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടണമെങ്കില്‍ പുഴ കടക്കണം. എന്നാല്‍ ആറ് മാസത്തോളം നിറഞ്ഞൊഴുകുന്ന പുഴ കടക്കുന്നത് ഇവര്‍ക്ക് എന്നും പേടിസ്വപ്നമായിരുന്നു. പുഴക്കരയിലെ കൂറ്റന്‍ മരങ്ങളെ ബന്ധിപ്പിച്ച് മുപ്പത് മീറ്റര്‍ ഉയരത്തിലും 60 മീറ്റര്‍ നീളത്തിലും ഇരുമ്പ് കമ്പിയും മുളയും ഉപയോഗിച്ച് താല്കാലിക പാലമുണ്ടാക്കിയാണ് ഇവര്‍ പുഴകടന്നിരുന്നത്. തൂങ്ങിയാടുന്ന മുളപ്പാലത്തിലൂടെ നടക്കുന്നത് അപകടകരമായിരുന്നു. 28 വര്‍ഷം മുന്‍പ് അമ്പിളിയെന്ന പെണ്‍കുട്ടി പാലത്തില്‍ നിന്ന് വെള്ളത്തില്‍ വീണ് മരിച്ചിരുന്നു. എല്‍കെജി മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോയി തിരികെവരുന്നത് വരെ രക്ഷിതാക്കളുടെ നെഞ്ചില്‍ തീയായിരുന്നു. ഇവരുടെ ബുദ്ധിമുട്ടുകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് അന്നത്തെ ജില്ലാ കളക്ടര്‍ പി.ബാലകിരണ്‍ രണ്ടായിരത്തി പതിനഞ്ച് ജൂണ്‍ 22ന് ഇവിടം സന്ദര്‍ശിച്ചു. റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍നിന്ന് 68 ലക്ഷം രൂപ അനുവദിച്ചു. നടപ്പാലത്തിനാണ് തുക അനുവദിച്ചതെങ്കിലും ഗ്രാമ പഞ്ചായത്ത് വിഹിതം ഏഴ് ലക്ഷവും നാട്ടുകാരുടെ ഒരു ലക്ഷവും കൂടി ചേര്‍ന്നപ്പോള്‍ ഓട്ടോറിക്ഷ പോകാവുന്ന വീതിയായി. രണ്ട് മീറ്റര്‍ വീതിയും 50 മീറ്റര്‍ നീളവും 25 മീറ്റര്‍ ഉയരവുമുള്ള പാലം യാഥാര്‍ത്ഥ്യമായി. കോണ്‍ക്രീറ്റ് തൂണില്‍ ഇരുമ്പ് കേഡറും ഇരുമ്പ് തകിടും ഉറപ്പിച്ചാണ് പാലം നിര്‍മ്മിച്ചത്. ഇരുവശത്തും കൈവരികളും ഉണ്ട്. അപ്രോച്ച് റോഡും പൂര്‍ത്തിയായി. തൃശൂര്‍ ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനം സില്‍ക്കാണ് നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: