കോഴിക്കോട്: സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനത്തില്‍ സീനിയോറിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വന്തക്കാരെ തിരുകിക്കയറ്റിയ നടപടിക്കെതിരെ സമരസമിതി നടത്തുന്ന സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നില്ക്കും ഞങ്ങളിരിക്കും എന്ന മുദ്രാവാക്യമുയര്‍ത്തി ഡിഡിഇ ഓഫീസിന് മുന്നില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസിന് മുന്നില്‍ സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ നടത്തുന്ന സമരം അന്‍പത് ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് സമരം. കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. പ്രതിഷേധം ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഇ.സി. സതീശന്, എസ്. എസ്. ചന്ദ്രബോസ്, ഇ.സ്വപ്ന, വി. ബിന്ദുറാണി സംസാരിച്ചു. സമര സമിതി ചെയര്മാന് കെ. കെ. പ്രസന്ന സ്വാഗതം പറഞ്ഞു.
19 ന് രാവിലെ പത്തിന് എസ് എസ് എ ഓഫീസ് ഉപരോധിക്കും. 21 ന് കോഴിക്കോട് ബീച്ചില്‍ കാരിക്കേച്ചര്‍ രചന നടത്തും. 27 ന് ശേഷം റിലേ നിരാഹാരം ആരംഭിക്കും. നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ട് പോകുവാന്‍ തന്നെയാണ് അധ്യാപകരുടെ തീരുമാനം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സീനിയോറിറ്റിയുളളവര്‍, പ്രായപരിധി കൂടിയവര്‍, നിലവില്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, മുന്‍പരിചയം ഉള്ളവര്‍ എന്നിവര്‍ക്കായിരുന്നു നിയമനത്തില്‍ മുന്‍ഗണന. എന്നാല്‍ ഈ നിബന്ധനകളെല്ലാം കാറ്റില്‍ പറത്തിയാണ് നിയമനം നടത്തിയത്. റാങ്ക് ജേതാക്കള്‍ ഉള്‍പ്പെടെ പിന്തള്ളപ്പെട്ടപ്പോള്‍ പരിമിതമായ യോഗ്യതയുള്ളവര്‍ക്കും സമീപകാലത്ത് യോഗ്യതാ പരീക്ഷയെഴുതിയവര്‍ക്കും ഉള്‍പ്പെടെ നിയമനം ലഭിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. നീതിപൂര്‍വ്വമല്ലാതെ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാണ്ടി വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച ശുപാര്‍ശ നടപ്പിലാക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും അധ്യാപകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: