കോഴിക്കോട്: ജനങ്ങള്‍ പ്രകൃതിയെ എങ്ങിനെ ചൂഷണം ചെയ്യാമെന്നും മലിനമാക്കാമെന്നും ഗവേഷണം നടത്തുകയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍. ജലവിഭവ വിനിയോഗ വകുപ്പിന്റെയും കേന്ദ്ര അടയ്ക്കാ സുഗന്ധവിള ഡയറക്ടറേറ്റിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ദ്വിദിനസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയില്‍ നിന്നും മനുഷ്യന് പാഠങ്ങള്‍ പഠിക്കണമെന്നും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുകയും സൂഷ്മമമായി ഉപയോഗിക്കുകയും ചെയ്തില്ലെങ്കില്‍ അതിന്റെ മഹാ വിപത്തുകള്‍ നാം അനുഭവിക്കേണ്ടിവരും. വെള്ളം മലിനമാവുന്നതോടെ സംസ്കാരവും മലിനമാവുന്നു. മുമ്പ് നദിതടങ്ങളിലായിരുന്നു വിവിധ സംസ്കാരങ്ങള്‍ ഉയര്‍ന്നുവന്നതെന്നും ഡോ.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ദ്വിദിന സെമിനാറാണ് ജലവിഭവ വിനിയോഗ കേന്ദ്രത്തില്‍ നടക്കുന്നത്. മാറുന്ന കാലാവസ്ഥയും തോട്ടവിളകളുടെ പരിപാലനവും എന്നതാണ് സെമിനാറിന്റെ വിഷയം. രണ്ടു ദിവസങ്ങളിലായി 134 പ്രബന്ധങ്ങളാണ് അവതരിപ്പിക്കുന്നത്. അഞ്ചു പ്രമുഖര്‍ മുഖ്യഭാഷണങ്ങള്‍ നടത്തും. സിഡബ്ല്യു ആര്‍ഡിഎം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഇ. ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോയമ്പത്തൂര്‍ കാരുണ്യ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. ഇ. ജെ. ജയിംസ്, ഡിഎഎസ്ഡി ഡയറക്ടര്‍ ഡോ. ഹോമി ചെറിയാന്, മുന്‍ കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ. വി. പീറ്റര്‍, ഡോ. യു. സുരേന്ദ്രന്, ഡോ. ഫെമിന തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാര്‍ ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: