തൊടുപുഴ: ഓട്ടോറിക്ഷ സ്റ്റാന്റ് സംബന്ധിച്ച് ഹൈക്കോടതി വിധി ഉണ്ടായിട്ടും നടപ്പാക്കാന്‍ മടിച്ച് നഗരസഭ. സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന് പ്രക്ഷോഭത്തിലേയ്ക്ക്. തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാന്റിന് സമീപം 30-ാം നമ്പര്‍ ഓട്ടോ സ്റ്റാന്റിലാണ് വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏറെക്കാലമായി തര്‍ക്കം നിലനില്‍ക്കുന്നത്.
ഇവിടുത്തെ സാഗര്‍ എന്ന ഹോട്ടലിന്റെ ഉടമ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യേണ്ടത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്നും ഉത്തരവും വാങ്ങിയത്. ഹോട്ടലില്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യണമെന്നും ഇതിനായി നഗരസഭ പാര്‍ക്കിങ് സ്ഥലം മാര്‍ക്ക് ചെയ്ത് നല്‍കണമെന്നും രണ്ട് വര്‍ഷം മുമ്പാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ നാളിത് വരെയായിട്ടും ഇത് നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് ഒരു ഓട്ടോറിക്ഷ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഹോട്ടലിലേയ്ക്ക് വാഹനം കയറാന്‍ പറ്റാത്ത രീതിയില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്തെന്നാരോപിച്ചാണ് വാഹനം പിടിച്ചെടുത്തത്. തുടര്‍ന്ന് സംയുക്ത തൊഴിലാളി യൂണിയനുമായി നടത്തിയ ചര്‍ച്ചയിലാണ് വാഹനം വിട്ട് നല്‍കിയത്. നിലവില്‍ രണ്ട് ഓട്ടോറിക്ഷകള്‍ മാത്രമാണ് ഹോട്ടലിന് മുമ്പില്‍ ഇടുന്നതെന്നും ബാക്കി ഉള്ളവ ടേണ്‍ അനുസരിച്ച് മാത്രമാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നതെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. ഹോട്ടല്‍ ഉടമ മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന് നഗരസഭയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ പി സഞ്ചു ഉദ്ഘാടനം ചെയ്തു. സിഐറ്റിയു ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി ആര് സോമന്, കെറ്റിയുസി നേതാവ് ജയന്, എഐറ്റിയുസി നേതാവ് അശോകന് തുടങ്ങിയവരും സംസാരിച്ചു. സ്റ്റാന്റില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം മാര്‍ക്ക് ചെയ്ത് തരാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് വരുമെന്ന് സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: