ഇന്ത്യന്‍ വെല്‍സ്: ലോക ടെന്നീസില്‍ ഇന്നലെ നടന്ന ക്ലാസ്സിക്ക് പോരില്‍ വിജയം വീണ്ടും ഫെഡറര്‍ക്ക്. ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിനെതിരെ ഫെഡററുടെ ജയം.
സ്കോര്‍ 6-2, 6-3. ജയത്തോടെ ഫെഡറര്‍ ക്വാര്‍ട്ടറിലെത്തി. മത്സരം 68 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും നദാല്‍ ഫെഡറര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടിരുന്നു.
അതേസമയം ലോക രണ്ടാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് നാലാം റൗണ്ടില്‍ പുറത്തായി. ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസാണ് അഞ്ച് തവണ ഇന്ത്യന്‍ വെല്‍സ് ചാമ്പ്യനായ ദ്യോക്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്കോര്‍: 6-4, 7-6 (7-3).
മൂന്നാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്ക, നാലാം സീഡ് കി നിഷികോരി, എട്ടാം സീഡ് ഡൊമിനിക് തീം, അമേരിക്കയുടെ ജാക്ക് സോക്ക്, സ്പെയിനിന്റെ പാബ്ലോ ബുസ്റ്റ, ഉറുഗ്വെയുടെ പാബ്ലോ ക്യുയേവ എന്നിവരും ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.
വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് കരോലിന പ്ലിസ്കോവ, എട്ടാം സീഡ് സ്വറ്റ്ലാന കുസ്നെറ്റ്സോവ എന്നിവര്‍ സെമിയില്‍. ചെക്ക് റിപ്പബ്ലിക്കിന്റെ പ്ലിസ്കോവ 7-6 (7-2), 7-6 (7-5) എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്പാനിഷ് സുന്ദരിയും എട്ടാം സീഡുമായ ഗാര്‍ബിനെ മുഗുരസെയെ തോല്‍പ്പിച്ചു. റഷ്യയുടെ അനസ്താസിയ പാവ്ലുചെങ്കോയെ 6-2, 6-2 എന്ന സ്കോറിനാണ് നാട്ടുകാരിയായ കുസ്നെറ്റ്സോവ കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: