ശ്രീനഗര്‍: ജനാധിപത്യവും ദേശീയതയും അനിസ്ലാമികമാണെന്ന് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നേതാവ്. ഇസ്ലാമിന്റെ ആധിപത്യത്തിനായി പോരാടാന്‍ ഭീകരരോടും കശ്മീരില്‍ സൈന്യത്തിനെതിരെ കല്ലെറിയുന്നവരോടും ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
ഹിസ്ബുളിന്റെ കശ്മീരിലെ നേതാവ് എന്നു സ്വയം പരിചയപ്പെടുത്തുന്ന സക്കീര്‍ റഷീദ് എന്ന മൂസയാണ് വീഡിയോയില്‍ സംസാരിക്കുന്നത്. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയല്ല, ഇസ്ലാമിന്റെ ആധിപത്യത്തിനു വേണ്ടിയാണ് പോരാട്ടമെന്നും സക്കീര്‍ പറയുന്നു.
ആറു മിനിറ്റ് പതിനാലു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ പോലീസിനും പോലീസിനു വിവരങ്ങള്‍ നല്കുന്നവര്ക്കും കടുത്ത മുന്നറിയിപ്പും നല്‍കുന്നുണ്ട് മൂസ. ഇന്ത്യയുടെ ദേശീയതയ്ക്കായി ചിലര്‍ കശ്മീരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയതയ്ക്കായി അവര്‍ യുദ്ധം നടത്തുന്നു. എന്നാല്‍ ദേശീയതയും ജനാധിപത്യവും അനിസ്ലാമികമാണെന്ന് അറിയുക. സക്കീര്‍ പറയുന്നു.
സുരക്ഷാ സേനയുടെ വെടിയേറ്റ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷമാണ് സക്കീര്‍ ഹിസ്ബുളിന്റെ നേതാവായത്. ഹിസ്ബുളിന്റെ കശ്മീര്‍ മേധാവിയായിരുന്ന ബുര്‍ഹാനെ ജൂലൈ എട്ടിനാണ് സൈന്യം വധിച്ചത്.
ഇതാദ്യമായാണ് ഹിസ്ബുളിന്റെ ഒരു നേതാവ് കശ്മീര്‍ പ്രശ്നത്തിനപ്പുറം ഇസ്ലാമിന്റെ ആധിപത്യമാണ് ലക്ഷ്യം എന്നു പ്രഖ്യാപിക്കുന്നത്. തന്റെ സന്ദേശം എല്ലാവരിലും എത്തിക്കാന്‍ ഉലെമകളോട് സക്കീര്‍ ആവശ്യപ്പെടുന്നു. ഉലെമകള്‍ ഇപ്പോള്‍ നിശബ്ദരാണ്. സൈന്യം അവരെ അറസ്റ്റ് ചെയ്യുമോ എന്നാണ് അവരുടെ പേടി.
സൈന്യത്തിനു നേരെ കല്ലെറിയുന്ന ചെറുപ്പക്കാര്‍ അത് എന്തിനാണെന്നു മനസ്സിലാക്കണം. കശ്മീരിന്റെ സ്വാതന്ത്ര്യമല്ല, ഇസ്ലാമിന്റെ ആധിപത്യമാണ് ലക്ഷ്യം. ഇസ്ലാമിനായി പോരാടുന്നതിനാല്‍ വിജയം ഉറപ്പാണെന്നും സക്കീര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: