കൊച്ചി: ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ കുടുംബപെന്ഷന് നിയന്ത്രണം നീക്കി. പത്തു വര്‍ഷ കാല പരിധി നീക്കി, മരിച്ച തൊഴിലാളിയുടെ അവകാശിയ്ക്ക് മരണം വരെ കുടുംബ പെന്ഷന് നല്‍കും. 2017-18 ലെ ബജറ്റിലാണ് പുതിയ തീരുമാനം. പെന്‍ഷനായ തൊഴിലാളികള്‍ക്ക് ആര്‍എസ്ബിവൈ, ചിസ് പദ്ധതികള്‍ പ്രകാരം മെഡിക്കല്‍ ആനുകൂല്യത്തിന് നടപടിയെടുക്കാനും തീരുമാനമുണ്ട്.
ബോര്‍ഡ് ചെയര്മാന് കാട്ടാക്കട ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് എക്സിക്യുട്ടീവും ജോയിന്റ് ലേബര്‍ കമ്മീഷണറുമായ കെ. ശ്രീലാലാണ് ബജറ്റ് അവതരിപ്പിച്ചത്. രജിസ്റ്റേര്‍ഡ് തൊഴിലാളികള്‍ക്ക് നല്കി വരുന്ന ആനുകൂല്യങ്ങളില്‍ വര്‍ധന വരുത്തുന്ന നിര്‍ദേശങ്ങളടങ്ങിയ ബജറ്റിന് ബോര്‍ഡ് യോഗം അംഗീകാരം നല്കി.
തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഓണ്‍ലൈന്‍ വഴി തീര്‍പ്പാക്കും. ഏപ്രില്‍ ഒന്നു മുതല്‍ വേതന വിതരണം ഓണ്‍ലൈനിലാക്കും. ക്ഷേമപദ്ധതികള്‍ സംബന്ധിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തൊഴിലാളികളെ വിവരം അറിയിക്കും. ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന തൊഴിലാളികള്‍ക്ക് ഓണക്കിറ്റിനൊപ്പം 10,000 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പും ബജറ്റില്‍ പ്രഖ്യാപിക്കുന്നു.
സ്കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ നിലവിലുള്ള സ്ലാബ് ഏകീകരിച്ച് നൂറു രൂപയായി വര്‍ധിപ്പിക്കും. മരണാനന്തര സഹായം 10000 രൂപയാക്കി, മരണാനന്തര ആശ്വാസ ധനസഹായം 7500 രൂപ, ഫാമിലി പ്ലാനിങ് (തൊഴിലാളിയ്ക്കും ഭാര്യയ്ക്കും) 5000 രൂപ, വിദ്യാഭ്യാസ ധനസഹായം 1000 രൂപ, സ്കോളര്‍ഷിപ്പ് അഞ്ചു മുതല്‍ ഒമ്പത് ക്ലാസ് വരെ 250 രൂപ, എട്ട്, ഒമ്പത് ക്ലാസുകളില്‍ 60 % മാര്‍ക്ക് വാങ്ങുന്ന വര്‍ക്ക് 300 രൂപ, 10 ാം ക്ലാസ് പാസായ കുട്ടികള്‍ക്ക് ഗ്രേഡ് ക്രമത്തില്‍ ആയിരം രൂപ, 800 രൂപ, 700 രൂപ, 500 രൂപ. എംബിബിഎസ്, എഞ്ചിനീയറിങ്, വെറ്ററിനറി, ബിഡിഎസ്, ആയുര്‍വേദം 4000 രൂപ, പ്രതിമാസ സ്കോളര്‍ഷിപ്പ് 300 രൂപ, വിവിധോദ്ദേശ്യ വായ്പ ഒരു ലക്ഷം രൂപ. വിവിധ ചികിത്സാ സഹായ ധനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന് കീഴില്‍ 14 ജില്ലാ കമ്മിറ്റികള്‍, കൊച്ചി തുറമുഖ ട്രസ്റ്റ് ഏരിയാ കമ്മിറ്റി എന്നിവയാണുള്ളത്. ഇവയിലും 105 ഉപകാര്യാലയങ്ങളിലുമായി അണ് അറ്റാച്ച്ഡ് വിഭാഗത്തില്‍ 35,359 പേരും സ്കാറ്റേഡ് വിഭാഗത്തില്‍ 33212 പേരും അറ്റാച്ച്ഡ് വിഭാഗത്തില്‍ 1045 പേരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: