കണ്ണൂര്‍: ബര്‍ണ്ണശ്ശേരിയില്‍ സിപിഎം നായനാര്‍ അക്കാദമി നിര്‍മ്മിക്കുന്നത് തീരദേശ പരിപാലന നിയമം ലംഘിച്ച്. നൂറുകണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കി അടച്ചുപൂട്ടിയ തിരുവേപ്പതി മില്‍ നിലനിന്നിരുന്ന സ്ഥലത്താണ് അക്കാദമി സ്ഥാപിക്കുന്നത്. 2011 മെയ് 19ന് ട്രസ്റ്റ് ചെയര്മാന് പിണറായി വിജയനാണ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. ഇപ്പോള്‍ ഇ.പി. ജയരാജന് എംഎല്‍എയാണ് ട്രസ്റ്റ് ചെയര്മാന്. നിര്‍മ്മാണത്തിന് കടുത്ത നിയന്ത്രണമുള്ള, തീരദേശ നിയന്ത്രണമേഖല മൂന്നില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് കൂറ്റന്‍ കെട്ടിടം പണിയുന്നത്.
തീരദേശപരിപാലന നിയമപ്രകാരമുള്ള അനുമതി, എന്വയണ്മെന്റല് ഇംപാക്ട് അസസ്മെന്റ് അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ അനുമതി എന്നിവ ഇതിനില്ല.
കടല്‍തീരത്തു നിന്ന് അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ കെട്ടിടനിര്‍മ്മാണം പാടില്ല. എന്നാല്‍ 100 മീറ്റര്‍ മാത്രം അകലെയാണ് കെട്ടിടം പണി. കെസിസെഡ്എംഎയുടെ മുന്‍കൂര്‍ നിര്‍മ്മാണാനുമതി വേണം. തീരദേശപരിപാലന നിയമവുമായി ബന്ധപ്പെട്ട അനുമതി വാങ്ങിയില്ലെന്ന് മാത്രമല്ല, പഴയ തിരുവേപ്പതി മില്‍ കെട്ടിടത്തിന്റെ ഇരുപത് മടങ്ങ് വലുപ്പമുള്ള മൂന്നുനിലക്കെട്ടിടമാണ് പണിയുന്നത്. തീരദേശ നിയമപ്രകാരം പഴയ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കുമ്പോള്‍ പൊളിക്കുന്ന കെട്ടിടത്തിന്റെ അതേ ഏരിയയിലും അതേ നിലകളിലും മാത്രമേ പണിയാവൂ.
നിര്‍മ്മാണ പെര്‍മിറ്റ് നേടിയെടുത്തത് കന്റോണ്‍മെന്റ് ഭരണസമിതി എല്‍ഡിഎഫ് ഭരിച്ച 2011 കാലഘട്ടത്തിലാണ്. മില്ലിന്റെ മൂന്നേ മുക്കാല്‍ ഏക്കര്‍ സ്ഥലം ആറരക്കോടി രൂപയ്ക്ക് പാര്‍ട്ടി വിലയ്ക്കെടുക്കുകയായിരുന്നു. 2011ല്‍ തറക്കല്ലിട്ട നായനാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ വൈകുന്നതിന്റെ പേരില്‍ കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
മൂന്നാറിലും മറ്റും അനധികൃത കെട്ടിടനിര്മ്മാണങ്ങള്ക്കെതിരെ വാതോരാതെ പ്രസംഗിച്ച അച്യുതാനന്ദന് ഉള്‍പ്പെടെയുളള നേതാക്കളുടെ പാര്‍ട്ടിതന്നെ ഇത്തരമൊരു അനധികൃത നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത് സജീവ ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: