ഇടുക്കി: സിപിഎമ്മിന്റെയും സിപിഐയുടേയും ഭീഷണികള്‍ വകവെക്കാതെ ദേവികുളം സബ് കളക്ടര്‍ കൈയേറ്റങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട്.
അടിമാലി തിങ്കള്‍കാട്ടില്‍ നിരോധനം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പാറമടയിലും ക്രഷര്‍ യൂണിറ്റിലും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 45 വാഹനങ്ങള്‍ പിടിച്ചെടുത്തു. രാവിലെ പത്ത് മണിയോടെയാണ് അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്.
പാറ തുളയ്ക്കുന്ന ഉപകരണം ഘടിപ്പിച്ച വാഹനവും പിടിച്ചെടുത്തവയില്‍ പെടുന്നു. പാറയും മെറ്റലും കയറ്റാന്‍ എത്തിയ ലോറികളാണ് പിടിച്ചെടുത്തതിലധികവും. എറണാകുളം സ്വദേശികളുടേതാണ് പാറമട. ഈ പ്രദേശം ഇടുക്കി ആര്‍ഡിഒയുടെ പരിധിയില്‍ പെടുന്നതാണ്. ഇടുക്കി ആര്‍ഡിഒ നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് ദേവികുളം സബ് കളക്ടറെ ജില്ലാ കളക്ടര്‍ റെയ്ഡിന് രേഖാമൂലം ചുമതലപ്പെടുത്തുകയായിരുന്നു.
നാല് ഹിറ്റാച്ചി, ട്രാക്ടര്‍ ജനറേറ്റര്‍, 39 ലോറികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇവയില്‍ അഞ്ച് ലോറികളില്‍ കരിങ്കല്ല് നിറച്ചിരുന്നു. അനധികൃത പാറഖനനവുമായി ബന്ധപ്പെട്ട് ഒറ്റയടിക്ക് ഇത്രയധികം വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് ആദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: