ആലുവ: റെയില്‍വേ സ്റ്റേഷന് റോഡില്‍ കാജാ ഷോപ്പിംഗ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ചയ്ക്ക് ശ്രമം. സെക്യൂരിറ്റി ജീവനക്കാരന് ഒരാളെ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറി. രണ്ട് കൂട്ടാളികള്‍ ഓടിരക്ഷപ്പെട്ടു.
പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഹബീബ് റഹ്മാന് (24) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് കമ്പിപ്പാര, സ്ക്രൂട്ട് ഡ്രൈവര്‍, ആക്സോബ്ളൈഡ് എന്നിവ കണ്ടെടുത്തു.
ചൊവ്വാഴ്ച്ച രാത്രി 12.30ഓടെയാണ് സംഭവം. എടിഎം കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന ഇതേ ബില്‍ഡിംഗില്‍ തന്നെയാണ് ബാങ്കിന്റെ ബ്രാഞ്ച് ഓഫീസും പ്രവര്‍ത്തിക്കുന്നത്. കൗണ്ടറിന് മുമ്പില്‍ സംശയാസ്പാദമായി മൂന്ന് പേര് നില്‍ക്കുന്നത് സമീപമുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരും, പെരുമ്പാവൂര്‍ സ്വദേശികളുമായ അനിലിന്റെയും സജിയുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഇതില്‍ ഒരാളെ കാണാതായി.
സംശയം തോന്നി സെക്യൂരിറ്റിക്കാര്‍ കൗണ്ടറിന് സമീപത്തേക്ക് എത്തിയപ്പോഴേക്കും അകത്തുണ്ടായിരുന്നയാള്ക്ക് രക്ഷപ്പെടാന്‍ സൂചന നല്കി പുറത്തുനിന്നവര്‍ ഓടി രക്ഷപ്പെട്ടു. അകത്തുണ്ടായിരുന്ന ഹബീബ് റഹ്മാന് പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സെക്യൂരിറ്റിക്കാര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസിക്കുന്നതെന്നും കൂട്ടാളി ഉണ്ടായിരുന്നില്ലെന്നുമാണ് പിടിയിലായ പ്രതി മൊഴി നല്കി. കവര്‍ച്ചയ്ക്കായി മാത്രമാണ് ആലുവയിലെത്തിയതെന്നും ഇയാള്‍ പറയുന്നു. പ്രതികള്‍ക്ക് ആലുവയില്‍ നടന്നിട്ടുള്ള മറ്റ് മോഷണങ്ങളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. മൂന്ന് ലക്ഷം രൂപയുടെ അത്യാവശ്യമുണ്ടായതിനാലാണ് മോഷണ പദ്ധതി തയ്യാറാക്കിയതെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ആലുവ മേഖലയില്‍ അടുത്തിടെയായി നിരവധി എടിഎം കൗണ്ടറുകളില്‍ മോഷണ ശ്രമം നടന്നിട്ടുണ്ട്.
നേരത്തെ ദേശം എസ്ബിഐ എടിഎം കൗണ്ടര്‍ സ്ഫോടക വസ്തു ഉപയോഗിച്ച് തകര്‍ത്താണ് മോഷണ ശ്രമം നടന്നത്. കീഴ്മാട് എസ്ബിടി, പറവൂര്‍ കവല എസ്ബിഐ, ആലുവ ബൈപ്പാസ് എസ്ബിടി എന്നിവിടങ്ങളിലും അടുത്തിടെ കവര്‍ച്ച ശ്രമങ്ങളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: