ചെറുപുഴ: നിര്‍മ്മാണം പുരോഗമിക്കുന്ന മലയോരഹൈവേയുടെ ഭാഗമായി വരുന്ന ചെറുപുഴ ബസാറില്‍ തിരുമേനി റോഡ് വീതികൂട്ടാന്‍ നടപടിയില്ലെന്ന് ആക്ഷേപം. പന്ത്രണ്ട് മീറ്റര്‍ വീതിയില്‍ വികസിപ്പിച്ച് മെക്കാഡം ടാറിങ്ങ് നടത്തുന്ന റോഡില്‍ ചെറുപുഴ പുതിയപാലം മുതല്‍ മഞ്ഞക്കാട് കല്ലങ്കോട് വരെയാണ് ചെറുപുഴ പഞ്ചായത്തിലുള്ളത്. റോഡ് വികസനത്തിനായി ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സ്ഥലം ഏറ്റെടുത്ത് നല്‍കിയത്. റോഡിന് സ്ഥലം വിട്ടുകൊടുത്തത് മൂലം സ്വകാര്യവ്യക്തികള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഏറെ ഭൂമി നഷ്ടമാവുകയും ചെയ്തിരുന്നു. കിടപ്പാടമുള്‍പ്പെടെ നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ റോഡ് വികസനം ടൗണിലെത്തുമ്പോള്‍ നിര്‍ദ്ദിഷ്ട സ്ഥലപരിധി പാലിക്കാതെ തിരുമേനി റോഡ് ജംഗ്ഷനില്‍ കലുങ്ക് നിര്‍മ്മിച്ചതാണ് ആക്ഷേപത്തിനിടയാക്കിയത്. ഗതാഗതക്കുരുക്ക് പതിവായ ഇവിടെ ഹൈവേ പൂര്‍ത്തിയാകുമ്പോള്‍ വളവ് നിവര്‍ത്താനും വീതി കൂട്ടാനും നടപടിയുണ്ടാകുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ നിലവിലുള്ള എട്ടുമീറ്റര്‍ വീതിയില്‍ മാത്രം ടാറിംഗ് നടത്താനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. റോഡിനോട് ചേര്‍ന്നുള്ള വ്യാപാരസ്ഥാപനങ്ങളുടെ എടുപ്പുകളും മറ്റും പൊളിച്ചുനീക്കി റോഡ് വികസിപ്പിക്കാന്‍ നടപടിയില്ലാത്തതാണ് നാട്ടുകാരില്‍ പ്രതിഷേധമുയര്‍ത്തുന്നത്. മലയോര ഹൈവേക്കൊപ്പം ചെറുപുഴ പെരിങ്ങോം പയ്യന്നൂര്‍ റോഡും മെക്കാഡം ടാറിംഗിനായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചെറുപുഴ ടൗണിലൂടെ കടന്നുപോകുന്ന രണ്ടുപാതകള്ക്കൊപ്പം ടൗണ്‍ വികസനത്തിനും നടപടിയില്ലാത്തത് ഭാവിയില്‍ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങള്‍ക്കും ഇടയാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. റോഡ് പന്ത്രണ്ട് മീറ്ററില്‍ തന്നെ പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മോഹനന് പാലങ്ങാടന്‍, ജനറല്‍ സെക്രട്ടറി രാജു ചുണ്ട എന്നിവര്‍ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: