റാഞ്ചി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്ങ്സ് സ്കോറായ 451 റണ്‍സിനെതിരെ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയില്‍. 42 റണ്‍സുമായി മുരളി വിജിയും 10 റണ്ണുമായി ചേതേശ്വര്‍ പൂജാരയും ക്രീസില്‍. 67 റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലാണ് പുറത്തായത്. പരമ്പരയില്‍ നാലാം അര്‍ദ്ധസെഞ്ചുറിയാണ് രാഹുല്‍ ഇന്നലെ കണ്ടെത്തിയത്. പരിക്കേറ്റ ഇന്ത്യന്‍ നായകന് ഖകാഹ്ലി ഇന്നലെ കളത്തിലിറങ്ങിയില്ല. രഹാനെയാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യക്ക് ബാറ്റ് ചെയ്യുമ്പോള്‍ നാലാമനായി കോഹ്ലിക്ക് ക്രീസിലെത്താനാകും.
നേരത്തെ 178 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും 104 റണ്‍സടിച്ച ഗ്ലെന്‍ മാക്സ്വെല്ലിന്റെയും മികവിലാണ് ഓസീസ് 451 റണ്‍സ് അടിച്ചുകൂട്ടിയത്. 361 പന്തില്‍ 17 ഫോറിന്റെ അകമ്പടിയോടെ സ്മിത്ത് 178 റണ്‍സുമായി പുറത്താകാതെ നിന്നു.
229ന് നാല് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്ങ്സ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് വേണ്ടി ക്യാപ്റ്റന്‍ സ്മിത്തിന് പുറമെ ഗ്ലെന്‍ മാക്സ്വെല്ലും സെഞ്ചുറി കണ്ടെത്തി. ആദ്യ ദിനം സെഞ്ചുറി നേടിയ സ്മിത്ത് 178 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ച ഗ്ലെന്‍ മാക്സ്വെല് ഓസീസ് ഇന്നിംഗ്സിന് കരുത്തായി. അശ്വിന് നിറം മങ്ങിയപ്പോള്‍ ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റെടുത്ത ഉമേഷ് യാദവും തിളങ്ങി.
ഇന്നലെ ആദ്യം പുറത്തായത് മാക്സ്വെല്. 185 പന്തില്‍ നിന്ന് 9 ഫോറും രണ്ട് സിക്സറുമടക്കം 104 റണ്‍സെടുത്ത മാക്സ്വെല്ലിനെ ജഡേജയുടെ പന്തില്‍ സാഹ പിടികൂടി. മാക്സ്വെല്ലിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. സ്മിത്തും മാക്സ്വെല്ലും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 191 റണ്‍സാണ് ഓസീസ് ഇന്നിങ്ങ്സിന് കരുത്തായത്.
മാക്സ്വെല്ലിന് ശേഷം ക്രീസിലെത്തിയ മാത്യു വെയ്ഡ് ഏകദിന ശൈലിയില്‍ ബാറ്റ് വീശി മുന്നേറുന്നതിനിടെ 30 റണ്‍സിന് ജഡേജയുടെ പന്തില്‍ സാഹക്ക് പിടിനല്‍കി കൂടാരം കയറി. ഒരുപന്തിന്റെ ഇടവേളയ്ക്കുശേഷം പാറ്റ് കുമ്മിന്‍സിനെയും ജഡേജ ബൗള്‍ഡാക്കിയതോടെ ഓസ്ട്രേലിയ 7ന് 395 എന്ന നിലയില്‍. തുടര്‍ന്നെത്തിയ ഒക്കീഫെ 25 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ 446 എത്തിയപ്പോള്‍ ഉമേഷ് യാദവിന്റെ പന്തില്‍ മുരളി വിജയ് പിടികൂടി ഒക്കീഫെയും മടങ്ങി. പിന്നീട് അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനെ ഓസീസിന് കഴിഞ്ഞുള്ളൂ.
തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്സ് ആരംഭിച്ച ഇന്ത്യക്ക് മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ മുരളി വിജയും ലോകേഷ് രാഹുലും ചേര്‍ന്ന് നല്‍കിയത്. ഓസീസ് ബൗളര്‍മാരെ ക്ഷമയോടെ നേരിട്ട ഇരുവരും ഒന്നാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പരമ്പരയിലാദ്യമായാണ് ഇന്ത്യ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് അര്‍ദ്ധസെഞ്ചുറി പിന്നിടുന്നത്. 102 പന്തുകള്‍ നേരിട്ട് 9 ബൗണ്ടറികളോടെ 67 റണ്‍സെടുത്ത രാഹുലിനെ മാത്യു വെയ്ഡിന്റെ കൈകളിലെത്തിച്ച് പാറ്റ് കുമ്മിന്‍സാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നീട് മുരളി വിജയും പൂജാരയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചു.
സ്കോര്‍ ബോര്‍ഡ്: ഓസ്ട്രേലിയ ഒന്നാം ഇന്നിങ്ങ്സ്
റെന്‍ഷോ സി കോഹ്ലി ബി ഉമേഷ് 44, വാര്‍ണര്‍ സി & ബി ജഡേജ 19, സ്റ്റീവന്‍ സ്മിത്ത് നോട്ടൗട്ട് 178, ഷോണ്‍ മാര്‍ഷ് സി പൂജാര ബി അശ്വിന് 2, ഹാന്‍ഡ്സ്കോംപ് എല്‍ബിഡബ്ളിയു ബി ഉമേഷ് 19, ഗ്ലെന്‍ മാക്സ്വെല് സി സാഹ ബി ജഡേജ 104, മാത്യു വെയ്ഡ് സി സാഹ ബി ജഡേജ 37, പാറ്റ് കുമ്മിന്‍സ് ബി ജഡേജ 0, ഒക്കീഫെ സി വിജയ് ബി ഉമേഷ് 25, നഥാന്‍ ലിയോണ്‍ സി കരുണ്‍ ബി ജഡേജ, ഹെയ്സല്‍വുഡ് റണ്ണൗട്ട് (ജഡേജ/രാഹുല്‍) 0, എക്സ്ട്രാസ് 22, ആകെ 137.3 ഓവറില്‍ 451.
വിക്കറ്റ് വീഴ്ച: 1-50, 2-80, 3-89, 4-140, 5-331, 6-395, 7-395, 8-446, 9-449, 10-451.
ബൗളിങ്: ഇഷാന്ത് ശര്‍മ്മ 20-2-70-0, ഉമേഷ് യാദവ് 31-3-106-3, ആര്. അശ്വിന് 34-2-114-1, ജഡേജ 49.3-8-124-5, മുരളി വിജയ് 3-0-17-0.
ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്
കെ.എല്‍. രാഹുല്‍ സി വെയ്ഡ് ബി കുമ്മിന്‍സ് 67, മുരളി വിജയ് നോട്ടൗട്ട് 42, ചേതേശ്വര്‍ പൂജാര നോട്ടൗട്ട് 10, എക്സ്ട്രാസ് 1, ആകെ 40 ഓവറില്‍ ഒരു വിക്കറ്റിന് 120.
വിക്കറ്റ് വീഴ്ച: 1-91.
ബൗളിങ്: ഹെയ്സല്‍വുഡ്: 9-2-25-0, പാറ്റ് കുമ്മിന്‍സ് 10-1-22-1, ഒക്കീഫെ 10-3-30-0, ലിയോണ്‍ 11-0-42-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: