ന്യൂദല്‍ഹി: ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോണിയുള്‍പ്പെട്ട ഝാര്‍ഖണ്ഡ് ടീം അംഗങ്ങള്‍ തീപ്പിടുത്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ധോണി ഉള്‍പ്പെടെയുള്ള ഝാര്‍ഖണ്ഡ് ടീം താമസിച്ചിരുന്ന ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്നലെ രാവിലെ 6.30ഓടെയാണ് ദ്വാരകയിലെ ഹോട്ടലില്‍ തീപടര്‍ന്നത്. ഉടന്‍ തന്നെ ധോണിയുള്‍പ്പെടെയുള്ള കളിക്കാരെ ഉടന്‍ തന്നെ സുരക്ഷിതമായി പാലം ഗ്രൗണ്ടിലേക്ക് മാറ്റി.
തീപ്പിടുത്തമുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന വിജയ് ഹസാരെ ട്രോഫി രണ്ടാം സെമിഫൈനല്‍ മാറ്റി. ഝാര്‍ഖണ്ഡും ബംഗാളും തമ്മിലുള്ള ഈ സെമിഫൈനല്‍ ഇന്ന് ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ നടക്കും. മത്സരത്തിനു മുന്‍പ് രാവിലെ 7.30 ന് ടീം ഹോട്ടലിന്റെ ലോബിയില്‍ ഒത്തുകൂടാറുണ്ട്. താഴത്തെ നിലയില്‍ തീപിടിത്തമുണ്ടായതിനാല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഏഴുമണിക്ക് അറിയിപ്പ് ലഭിച്ചതായി ഝാര്‍ഖണ്ഡ് ബാറ്റ്സ്മാന് പ്രത്യൂഷ് സിംഗ് പറഞ്ഞു.
ചെറിയൊരു തീപിടിത്തമാണെന്നാണ് കരുതിയത്. എന്നാല്‍ തീപെട്ടന്ന് പടര്‍ന്നു. ഒരുകണക്കിന് ഞങ്ങള്‍ ഏഴാം നിലയില്‍ നിന്ന് പുറത്തുകടന്നു. പുറത്തെത്തിയപ്പോഴാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലായത്. ഞങ്ങളുടെ മുറികളിലേയ്ക്കും തീപടര്‍ന്നിരുന്നു. അതുകൊണ്ടാണ് ഓടിരക്ഷപ്പെടാന്‍ ആവശ്യപ്പെട്ടതെന്ന് പ്രത്യൂഷ് സിംഗ് വെളിപ്പെടുത്തി.
രണ്ടാം സെമിഫൈനല്‍ മാറ്റിയതിനെ തുടര്‍ന്ന് ടൂര്‍ണമെന്റിന്റെ ഫൈനലും മാറ്റി. ഫൈനല്‍ മത്സരം തിങ്കളാഴ്ച ഫിറോസ് ഷാ കോട്ലയില് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: