തിരുവനന്തപുരം: കേന്ദ്രപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന് ബിജെപി 1000 ഡിജിറ്റല്‍ സേവനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. കേന്ദ്രപദ്ധതികള്‍ ജനങ്ങളിലെത്തിക്കാതെ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നത് തടയാനാണിത്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പിന്തുണയോടെ കേരളത്തില്‍ 40 തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി രൂപം നല്കിയ ദീന്‍ദയാല്‍ ഹെല്‍പ്പ് ഡെസ്കിന്റെ ജില്ലാ തല പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ മാസം 30 ഓടെ 14 ജില്ലകളിലും ദീന്‍ദയാല്‍ ഹെല്‍പ്പ് ഡെസ്ക് രൂപീകരിക്കും. ഒന്നാംഘട്ടമായി ആറുജില്ലകളില്‍ ഹെല്‍പ്പ്ഡെസ്ക് രൂപീകരണം പൂര്‍ത്തിയായി. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ 15 ദിവസത്തിലൊരിക്കല്‍ പുതിയ ജനക്ഷേമപദ്ധതി പ്രഖ്യാപിച്ച് പ്രവര്‍ത്തനമാരംഭിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥമത്സരവും മൂലം ഇത് ജനങ്ങളിലെത്താതെ അട്ടിമറിക്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് നൂറുശതമാനം എതിരുനില്‍ക്കുകയാണ്.
ഉത്പാദനവും സംഭരണവും വിതരണവും തകര്‍ക്കാന്‍ സ്റ്റാര്‍ട്ട്അപ്പ് പദ്ധതിയും മുദ്രാ ലോണും ഇടതുയൂണിയനുകളുടെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാര്‍ അട്ടിമറിക്കുകയാണ്. മുദ്ര ലോണ്‍ പദ്ധതി നിരുത്സാഹപ്പെടുത്താന്‍ സംഘടിത ട്രേഡ്യൂണിയന്‍ ശക്തിയെ ഇടതുപക്ഷം ഉപയോഗിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ വിപ്ലവത്തിന് തുടക്കം കുറിച്ചിട്ടും നൂറുശതമാനം ഡിജിറ്റല്‍ സാക്ഷരതയുള്ള കേരളത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് ആധ്യക്ഷ്യം വഹിച്ചു.
സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്. പദ്മകുമാര്‍, നേതാക്കളായ അഡ്വ വി.ജി. ഗിരികുമാര്‍, പാപ്പനംകോട് സജി, വെള്ളാഞ്ചിറ സോമശേഖരന്‍, ബിജു പി. നായര്‍, പ്രൊഫ. രഘുനാഥന്, തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരായ സിമി ജ്യോതിഷ്, മിനി, ആര്.സി. ബീന, ചിഞ്ചു, പി.വി. മഞ്ജു, മഹിളാമോര്‍ച്ച നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: