ആലപ്പുഴ: പിണറായി സര്‍ക്കാര്‍ മാവേലി നാടായ കേരളത്തെ മാഫിയ നാടാക്കി മാറ്റിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ജെഎസ്എസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒന്‍പതു മാസം കേരളത്തില്‍ ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് വസന്തകാലമാണ്. പീഡനം, തട്ടിക്കൊണ്ടുപോകല്‍, അക്രമം, ഇതല്ലാതെ ഒന്നും നടക്കുന്നില്ല. ഇടതു സര്‍ക്കാര്‍ ഭരണത്തിലേറിയശേഷം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ഏഴായിരത്തോളം കേസുകളാണ് എടുത്തിട്ടുള്ളത്. ഇത് ദേശീയ ശരാശരിയെക്കാളും വളരെ കൂടുതലാണ്. മാഫിയയ്ക്കു വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പള്‍സര്‍ സുനിമാരാണ് കേരളം ഭരിക്കുന്നത്. കൊച്ചിയില്‍ പ്രമുഖ നടിക്കുനേരെയുണ്ടായ പീഡനക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടുകഴിഞ്ഞു. പള്‍സര്‍ സുനി പറഞ്ഞതില്‍ അന്വേഷണം അവസാനിച്ചു.
ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ് തങ്ങളെന്ന് സര്‍ക്കാര്‍ തെളിയിച്ചു കഴിഞ്ഞു. പോലീസുദ്യോഗസ്ഥരുടെ സസ്പെന്ഷന് മാത്രമാണ് നിത്യവും നടക്കുന്നത്. സസ്പെന്ഷന് സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിക്കഴിഞ്ഞു. പോലീസിന് വീഴ്ച പറ്റിയെന്ന് പരിതപിക്കുകയാണ് എല്ലാ ദിവസവും മുഖ്യമന്ത്രി.
ഒന്‍പതുമാസം മുമ്പ് കേരളത്തിലെ ജനങ്ങള്‍ക്ക് സംഭവിച്ച വീഴ്ചയാണ് ഇടതുസര്‍ക്കാരെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇടതുപക്ഷത്തിന്റെയും വലതു പക്ഷത്തിന്റെയും ഡിഎന്‍എ ഒന്നുതന്നെയാണ്. പരമ്പരാഗത മുന്നണികള്‍ ഒത്തുകളിക്കുന്ന സാഹചര്യത്തില്‍ എന്‍ഡിഎ യഥാര്‍ത്ഥ പ്രതിപക്ഷമായി മാറിക്കഴിഞ്ഞു.
നിഷ്ക്രിയമായ സര്‍ക്കാര്‍, നിസ്സംഗനായ മുഖ്യമന്ത്രി, നിരുത്തരവാദികളായ മന്ത്രിമാര്‍, നിസ്സഹായരായ ജനം എന്നതാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെന്നും കൃഷ്ണദാസ് പറഞ്ഞു. ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാജന്‍ബാബു, സംസ്ഥാന പ്രസിഡന്റ് ആര്. പൊന്നപ്പന്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, വെള്ളിയാകുളം പരമേശ്വരന്, രാജന് കണ്ണാട്ട്, പി.എസ്. രാജീവ്, കെ. പൊന്നപ്പന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: