ശാസ്താംകോട്ട: ക്ഷേത്രഭൂമി കയ്യേറിയവര്ക്കുവേണ്ടി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ടിടപെട്ടതായി ആരോപണം. ചക്കുവള്ളി പരബ്രഹ്മക്ഷേത്രഭൂമി കയ്യേറി കച്ചവടസ്ഥാപനങ്ങള്‍ കെട്ടിയവരെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാന്‍ സിപിഎമ്മും ദേവസ്വംമന്ത്രിയും ശ്രമിക്കുന്നുവെന്നാണ് ആരോപണം. കോടതി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ച കൊല്ലം ജില്ലാകളക്ടറെ മന്ത്രി ശാസിച്ചുവെന്നും സൂചനയുണ്ട്.
അതേസമയം ചക്കുവള്ളി ദേവസ്വംഭൂമിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ ദേവസ്വംമന്ത്രിയും സിപിഎം നേതൃത്വവും കയ്യേറ്റക്കാരുടെ ഭാഗത്താണെന്ന ആരോപണവുമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് രംഗത്തെത്തി. കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച് ഒരുമാസം പിന്നിട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. ജില്ലാകളക്ടറാണ് ഉത്തരവ് നടപ്പിലാക്കേണ്ടത്. കാര്യക്ഷമമായി ആദ്യംമുതല്‍ ഇടപ്പെട്ട ജില്ലാ കളക്ടര്‍ സിപിഎം നേതൃത്വത്തിന്റെയും ദേവസ്വംമന്ത്രിയുടെയും ഇടപെടലും സമ്മര്‍ദ്ദവും മൂലം പിന്നീട് പിന്മാറുകയാണ് ഉണ്ടായത് . കഴിഞ്ഞ ദിവസം മന്ത്രിയുടെ ചേമ്പറില്‍ ചക്കുവള്ളിവിഷയം സംബന്ധിച്ച് ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ കയ്യേറ്റക്കാരുടെ പ്രതിനിധിയായി എത്തിയത് സിപിഎം ജില്ലാസെക്രട്ടറിയേറ്റംഗവും എംപിയുമായ സോമപ്രസാദാണ്. കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പറ്റില്ലെന്ന പരസ്യനിലപാട് സ്വീകരിച്ച സോമപ്രസാദ് ഭീഷണിയുടെ സ്വരത്തിലാണ് യോഗത്തില്‍ സംസാരിച്ചത്.
ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായങ്ങള്‍ക്ക് വിലനല്കിയില്ല. 21ന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്ന് കളക്ടറെ കൊണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നില്കാനാണ് മന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും ഇപ്പോഴുള്ള തീരുമാനമെന്ന് പ്രയാര്‍ പറഞ്ഞു. ബോര്‍ഡ് ഈ തീരുമാനങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതി അലക്ഷ്യത്തിന് കളക്ടര്‍ സമാധാനം പറയേണ്ടിവരുമെന്ന് മന്ത്രിയെ അറിയിച്ചപ്പോള്‍ അപ്പോള്‍ കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒഴിപ്പിക്കലിന് തടസം നില്‍ക്കുന്നത് സിപിഎം നേതാവ് കൂടിയായ സോമപ്രസാദ് എംപിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ മാറ്റാന്‍ സിപിഎം നീക്കം തുടങ്ങി. ദേവസ്വംമന്ത്രിയുടെ വാക്കിന് പുല്ലുവില കല്‍പ്പിക്കുന്ന പ്രസിഡന്റ് തല്‍സ്ഥാനത്ത് തുടരേണ്ടെന്നാണ് സിപിഎം തീരുമാനം. ദേവസ്വം ഭൂമിയിലെ കൈയേറ്റങ്ങള്‍ ഏതുവിധേയനെയും നിലനിര്‍ത്താന്‍ തന്നെയാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. ഇതിനായി ഭരണസ്വാധീനം മുഴുവന്‍ വിനിയോഗിക്കാനാണ് നീക്കം.
കൈയേറ്റ സ്ഥലത്തെ കടകള്‍ കഴിഞ്ഞ ദിവസം തുറക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായിരുന്നു. പോലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. അതേ സമയം ക്ഷേത്ര ഭൂമിയില്‍ വിശ്വാസികള്‍ ആരംഭിച്ചിരിക്കുന്ന നിരാഹാര സമരം ആറാംദിവസം പിന്നിട്ടു. സമരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ക്ഷേത്ര വിശ്വാസത്തെ തകര്‍ക്കുന്ന സിപിഎം നിലപാട് തുറന്ന് കാട്ടാനൊരുങ്ങുകയാണ് പരബ്രഹ്മക്ഷേത്രഭൂമി സംരക്ഷണ സമിതിയും ഹിന്ദുഐക്യവേദിയും. ഗൃഹസമ്പര്‍ക്കം ഉള്‍പ്പടെ നടത്തി ഭക്തജനങ്ങളെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: