ഇരിട്ടി(കണ്ണൂര്‍): പാതിരിയുടെ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ച കേസില്‍ പ്രതികളായ ഫാ. തേരകവും രണ്ടു കന്യാസ്ത്രീകളും കീഴടങ്ങി. ഫാ. തോമസ് ജോസഫ് തേരകം വയനാട് ശിശുക്ഷേമ സമിതി മുന്‍ അദ്ധ്യക്ഷനാണ്. ശിശുക്ഷേമ സമിതി അംഗമായിരുന്ന ഡോ. സിസ്റ്റര്‍ ബെറ്റി ജോസ് നവജാത ശിശുവിനെ പ്രവേശിപ്പിച്ച അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് പേരാവൂര്‍ സിഐ എന്‍.സുനില്‍ കുമാറിനു കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.
ഇന്നലെ രാവിലെ ആറേകാലോടെയാണ് ഇവര്‍ കീഴടങ്ങിയത്. ചൊവ്വാഴ്ച ഹൈക്കോടതി ഇവര്‍ക്ക് കീഴടങ്ങാന്‍ 5 ദിവസം അനുവദിച്ചിരുന്നു. ഇവരുടെ സഹായി തങ്കമ്മ നെല്ലിയാനി ഇനി കീഴടങ്ങാനുണ്ട്. ഇവര്‍ ഇന്ന് സമയം അവസാനിക്കുന്നത് മുന്‍പ് കീഴടങ്ങും.
മൂന്നു പ്രതികളെയും ചോദ്യം ചെയ്ത ശേഷം സിഐ അറസ്റ്റ് രേഖപ്പെടുത്തി. പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷം ഇന്നലെ ഉച്ച കഴിഞ്ഞ് തലശ്ശേരി കോടതിയില്‍ ഹാജരാക്കി.
രാവിലെ 6.15ഓടെ ആദ്യം എത്തിയത് ഫാ. തോമസ് ജോസഫ് തേരകമായിരുന്നു. പിന്നീട് 6.30തോടെ സിസ്റ്റര്‍ ബെറ്റിയും അരമണിക്കൂറിനു ശേഷം സിസ്റ്റര്‍ ഒഫീലിയോയും എത്തി. തേരകത്തിന് വേണ്ടി കല്‍പ്പറ്റ കോടതിയിലെ അഡ്വ. പി.ബി. വിനോദ് കുമാറും, സിസ്റ്റര്‍ ബെറ്റിക്കു വേണ്ടി അഡ്വ. ജോര്‍ജ്ജ് ജോസഫും, സിസ്റ്റര്‍ .ഒഫീലിയോവിന് വേണ്ടി അഡ്വ. തോമസ് ആനക്കല്ലുങ്കലും ഹാജരായി.
പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ച നടപടികള്‍ യഥാസമയം അറിയിക്കാതെ വീഴ്ച വരുത്തി എന്നതാണ് ഫാ. തോമസ് തേരകത്തിനും മറ്റു കന്യാസ്ത്രീകള്‍ക്കും എതിരെയുള്ള കേസ്സിന്റെ അടിസ്ഥാനം.
മൂന്നു പേരുടേയും പാസ്പോര്ട്ടുകള് കോടതിയില്‍ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ പാടില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നുമുളള നിബന്ധനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: