കുറവലിങ്ങാട്: സംഘര്‍ഷത്തില്‍ തകര്‍ത്ത വീടിനുള്ളില്‍ ഭീതിയോടെ ഒരു കുടുംബം. കാഞ്ഞിരംകുളം കോളനിയിലെ കളരിയ്ക്കല്‍ വീട്ടില്‍ ബിന്ദുജയനും കുടുംബവുമാണ് അക്രമികളെ ഭയന്ന് ജീവിതം തള്ളിനീക്കുന്നത്. മക്കളായ അഭിരാമിയും അഭിജിത്തും ഇവരെ ഭയന്ന് എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളെഴുതാന്‍ മടികാട്ടുന്നതായി വീട് സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതാക്കളോട് നിറകണ്ണുകളോടെ ബിന്ദു പറഞ്ഞു. ജനുവരി 17ന് സിഎസ്ഡിഎസ് നടത്തിയ ജില്ലാ ഹര്‍ത്താലിന്റെ മറവിലാണ് ഈ നിര്‍ധനകുടുംബം തലചായ്ച്ചിരുന്ന വീട് സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. മേല്‍ക്കൂര തകര്‍ത്ത വീട്ടില്‍ വേനല്‍മഴ കനത്തപ്പോള്‍ നാട്ടുകാര്‍ വാങ്ങിനല്‍കിയ പടുതയ്ക്ക് കീഴിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അയല്‍വാസി കാനാട്ട് ജോണിയും ജയനുമായി ഉണ്ടായ വഴക്കിനേതുടര്ന്നാണ് സംഭവങ്ങളുടെ തുടക്കം.
ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചയ്ക്കുശേഷമാണ് വീടിനുനേരെ ആക്രമണം ഉണ്ടായത.് ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സംഘര്‍ഷത്തില്‍ പരിക്കേറ്റ ജയനും ജോണിയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജയന്റെ ഭാര്യ ബിന്ദുവും മക്കളും മണിമലയിലുള്ള സഹോദരന്റെ വീട്ടിലും പോയി. ഇവരുടെ അമ്മ അമ്മിണി വീട്ടുവേലയ്ക്കായി ആയാംകുടിയിലെ വീട്ടിലായിരുന്നു. ആസ്ബസ്റ്റോസ് ഷീറ്റും ഓടും ഉപയോഗിച്ച് നിര്‍മ്മിച്ച മേല്‍ക്കൂര പൂര്‍ണ്ണമായും നശിപ്പിച്ചു. വീടിന്റെ കഴുക്കോലുകള്വരെ വെട്ടിനശിപ്പിച്ചു. രണ്ടുവാതിലുകള്‍ വെട്ടിപ്പൊളിച്ച് അകത്തുകയറിയ സംഘം ഫ്രിഡ്ജ്, ടിവി, ഫാനുകള്‍, ഫൈബര്മേശ, പാത്രങ്ങള്‍, കുടിവെള്ളടാങ്ക്, വസ്ത്രങ്ങളും പഠനോപകരണങ്ങളും പുസ്തകവുമെല്ലാം തകര്‍ത്തു. മണിക്കൂറുള്‍ നീണ്ട അക്രമത്തിനുശേഷമാണ് പിന്‍വാങ്ങിയത്. മകളുടെ വിദ്യാഭ്യസ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന 10,000 രൂപയും കൊള്ളയടിച്ചു.
സംഭവത്തില്‍ കുറവിലങ്ങാട് പൊലീസ് സിഎസ്ഡിഎസ് പ്രവര്‍ത്തകരെ പ്രതികളാക്കി കേസ് എടുത്തു. പക്ഷേ ഇവരുടെ ജീവനുനേരെയാണ് അക്രമികളുടെ ഭീഷണി. കോളനിയിലെ ഒന്നുരണ്ട് വീട്ടുകാരെഴിച്ച് മറ്റാരും ഇപ്പോള്‍ ഈ കുടംബത്തോട് മിണ്ടാറില്ല. സംഘര്‍ഷത്തില്‍ പരിക്കേറ്റ ജയന് ആയുര്‍വേദ ചികിത്സയ്ക്കായി ചങ്ങനശ്ശേരിയിലാണ്. ബിന്ദുവും പ്ലസ് ടൂവിദ്യാര്ത്ഥിയായ മകന് അഭിജിത്ത്, വിദ്യാര്‍ത്ഥികളായ അഭിരാമി, അമല്‍ എന്നിവരും പ്രയാധിക്യവും അസുഖങ്ങളും വേട്ടയാടുന്ന അമ്മിണിവാസുവും അന്തിയുറങ്ങുന്നത് ഇപ്പോഴും ഭീതിയുടെ നിഴലിലാണ് . ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് റ്റി.എ. ഹരികൃഷ്ണന്, നിയോജകമണ്ഡലം സെക്രട്ടറി സി.എം. പവിത്രന്, വെളിയന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജേഷ് ശശി, വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തകര്‍ത്ത വീട് സന്ദര്‍ശിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: