കോട്ടയം: കൃഷിമന്ത്രിയെത്തി ആഘോഷമായി കൊയ്ത്തുത്സവം നടത്തിയെങ്കിലും വിളവെടുക്കാനാകാതെ മെത്രാന് കായലിലെ നെല്‍കൃഷി നശിക്കുന്നു. ഏക്കറുകണക്കിന് പാടശേഖരത്തെ നെല്ലാണ് സര്‍ക്കാരിന്റെ അനാസ്ഥമൂലം അഴുകുന്നത്. ആഘോഷമായി കൊട്ടിഘോഷിച്ച് കൃഷിയിറക്കല്‍ ഉദ്ഘാടനവും കൊയ്ത്തുത്സവവും നടത്തിയെങ്കിലും കൃഷി വകുപ്പ് പിന്നീടിവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
ഇക്കഴിഞ്ഞ 11നാണ് മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, തോമസ്ഐസക് എന്നിവരെത്തി കൊയ്ത്തുത്സവം നടത്തിയത്. കൊയ്ത്ത് യന്ത്രങ്ങള്‍ കൊണ്ടുവന്നെങ്കിലും ഇത് ചെളിയില്‍ താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍മഴയില്‍ വിളഞ്ഞ നെല്‍ച്ചെടികള്‍ നിലംപറ്റിയതോടെ യന്ത്രമുപയോഗിച്ചുള്ള കൊയ്ത്ത് പ്രയാസകരവുമായി. ചെളിനിറഞ്ഞ് ചതുപ്പായ മെത്രാന് കായല്‍ പാടശേഖരത്തില്‍ കൊയ്ത്തു യന്ത്രം പ്രവര്‍ത്തിക്കില്ല.തൊഴിലാളികളെ ഇറക്കി കൊയ്യുക മാത്രമാണ് ഇനിയുള്ള മാര്‍ഗ്ഗം. അതിനു തൊഴിലാളികളെ ലഭ്യമല്ല. ഇതിനു വേണ്ടിവരുന്ന ഭാരിച്ച ചെലവും കര്‍ഷകരെ കുഴയ്ക്കുന്നു.
മെത്രാന് കായലില്‍ കൃഷിയിറക്കിയത് ഇടതുമുന്നണി വലിയ നേട്ടമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ വലിയ പ്രചാരണം നല്‍കിയും കോടികള്‍ മുടക്കിയും കൃഷിയിറക്കിയത് വിനയാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ കര്‍ഷകര്‍. മെത്രാന് കായല്‍ പാടശേഖരത്തില്‍ നിന്നുള്ള നെല്ല് അരിയാക്കി മെത്രാന്‍കായല്‍ അരി എന്ന പേരില്‍ സപ്ലൈകോ വഴി വിപണിയിലെത്തിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിന്റെ ലോഗോയും കൊയ്ത്തുത്സവത്തിനെത്തിയ കൃഷി മന്ത്രി സുനില്‍കുമാര്‍ പ്രകാശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: