കോട്ടയം: എസ്ബിറ്റി ഉള്‍പ്പെടെയുളള എസ്ബിഐയുടെ സബ്സിഡിയറി ബാങ്കുകള്‍ താഴെത്തട്ടിലുളള സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളും അവയുടെ എസ്ബിഐയിലുളള ലയനത്തിനുശേഷവും തുടരണമെന്ന് ജില്ലാകളക്ടര്‍ സി.എ. ലത നിര്‍ദ്ദേശിച്ചു.
ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ചെറുകിട കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും എസ്ബിറ്റി പോലുളള സബ്സിഡിയറി ബാങ്കുകള്‍ ഏറെ സഹായങ്ങളും പ്രോത്സാഹനവും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ എസ്ബിഐയിലുളള ലയനം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ലയനത്തിനുശേഷം എസ്ബിഐ ഏറ്റവും ഉയര്‍ന്ന പരിഗണന നല്‍കേണ്ടത് ആശങ്ക ദുരീകരിക്കുന്നതിന് വേണ്ടിയാകണം. കേവലം ലാഭത്തിന്റെ പേരില്‍ ബാങ്കുകള്‍ ഗ്രാമീണ മേഖലയിലുളള സേവനം കുറച്ചു കൊണ്ടുവരുന്നത് ആശാസ്യമല്ലെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നിക്ഷേപങ്ങള്‍ പ്രധാനമായും ഇപ്പോള്‍ എസ്ബിറ്റി അക്കൗണ്ടുകളിലാണുളളത്. വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഈ അക്കൗണ്ടുകളിലെ പണത്തിന്റെ കാര്യത്തില്‍ ഉണ്ടാകിനിടയുളള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും എസ്ബിഐ നടപടി എടുക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ നിക്ഷേപ-വായ്പ അനുപാതത്തില്‍ 2.26 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 6 ശതമാനം കുറവാണ്.
ഡിസംബര്‍ 31 വരെ ഈ വര്‍ഷം 86.19 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പ ജില്ലയില്‍ വിതരണം ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഈ വിദ്യാഭ്യാസ വായ്പയായി നല്‍കിയത് എസ്ബിറ്റിയാണ്- 18.67 കോടി രൂപ. 16.42 കോടി രൂപ വിതരണം ചെയ്ത എസ്ബിഐയാണ് രണ്ടാം സ്ഥാനത്ത്. കാര്‍ഷിക-അനുബന്ധ മേഖലകളില്‍ ആകെ 2355 കോടി രൂപയുടേയും കാര്‍ഷികേതര മേഖലയിലെ ചെറുകിട സംരംഭങ്ങള്‍ക്കായി 651.14 കോടി രൂപയുടേയും വായ്പകള്‍ ഇക്കാലയളവില്‍ ജില്ലയിലെ ബാങ്കുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
ഭവന നിര്‍മ്മാണത്തിനായി 396.96 കോടി രൂപയുടെ വായ്പയാണ് ജില്ലയില്‍ വിവിധ ബാങ്കുകള്‍ നല്‍കിയത്. അടുത്ത വര്‍ഷത്തെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളുടെ രൂപരേഖ സംബന്ധിച്ച റിപ്പോര്‍ട്ട് ചടങ്ങില്‍ കളക്ടര്‍ പ്രകാശനം ചെയ്തു.
എസ്ബിറ്റി ഡിജിഎം വിനായക് എല്‍ കൈസറേ, റിസര്‍വ്വ് ബാങ്ക് എല്ഡിഒസി ജോസഫ്, നബാര്‍ഡ് ഡിജിഎം ഷാജി സക്കറിയ, വിവിധ വകുപ്പുകളുടേയും ബാങ്കുകളുടേയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: