മലപ്പുറം: അദ്ധ്യാപികയും പൊതുപ്രവര്‍ത്തകയുമായ ഡോ.പി.ഗീതയുടെ കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. ഗീതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പെരിന്തല്‍മണ്ണ സബ് കളക്ടറാണ് അന്വേഷണം നടത്തുന്നത്.
റെസിഡന്‍സ് അസോസിയേഷന്റെ അറിവോടെ ചിലര്‍ തന്നെയും കുടുംബത്തെയും മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയാണെന്ന് പി.ഗീത പറഞ്ഞു. 40 വര്‍ഷത്തോളമായി അങ്ങാടിപ്പുറത്ത് താമസിക്കുന്ന ഗീതയുടെ, തെരുവുനായ വിഷയത്തിലുള്ള നിലപാടുകളാണ് ചിലരെ അസ്വസ്ഥരാക്കിയത്. വീട്ടില്‍ വളര്‍ത്തുന്ന നായയെ 2016 ഒക്ടോബറില്‍ പിടിക്കാന്‍ റെസിഡന്‍സ് അസോസിയേഷന് ആളെ ഏര്പ്പാടാക്കികൊണ്ടാണ് ഇവര്‍ക്ക് നേരെ പ്രത്യക്ഷ ആക്രമണം തുടങ്ങിയത്.
വീട്ടുകാര്‍ തടഞ്ഞതോടെ പട്ടിപിടുത്തക്കാര് മടങ്ങിപ്പോയി. എന്നാല്‍ പിറ്റേദിവസം രാവിലെ നായയെ കൊന്ന് വീടിന് മുന്നിലിട്ടു. ഗീതയും കുടുംബവും പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. പിന്നെയും പലതവണ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. അക്രമവും അസഭ്യവര്‍ഷവും കലശലായതോടെയാണ് മാര്‍ച്ച് നാലിന് കളക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്.
ഗീതയുടെ മകള്‍ക്ക് നേരെ കല്ലേറുണ്ടായി. തൊട്ടടുത്ത വീട്ടില്‍ ജോലിക്ക് വന്നവരാണ് ആക്രമിച്ചത്. ഇതിന്റെ കരാറുകാരന് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. റെസിഡന്‍സ് അസോസിയേഷനിലെ ചിലര്‍ വധഭീഷണി മുഴക്കിയതായും സ്ത്രീകളോടുള്ള അസഹിഷ്ണുതയാണ് ഇതിന്റെ പിന്നിലെന്നും ഗീത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: