തിരുവനന്തപുരം: തലസ്ഥാനനഗരം സ്മാര്‍ട്ടാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നഗരസഭാ കൗണ്‍സിലിന്റെ അംഗീകാരം. സ്മാര്‍ട്ട് സിറ്റി പ്രൊപ്പോസലിനായി തയ്യാറാക്കിയ രൂപരേഖയ്ക്കാണ് ഇന്നലത്തെ കൗണ്‍സിലില്‍ അംഗീകാരമായത്. ടെക്നിക്കല്‍ കമ്മറ്റി അനുമതി നല്കിയ 1505 കോടി രൂപയുടെ രൂപരേഖയാണ് കേന്ദ്രത്തിന് സമര്‍പ്പിക്കാനായി കൗണ്‍സില്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായി അംഗീകാരം നല്‍കിയത്.
നഗരത്തിന്റെ സമഗ്ര വികസനത്തിനുള്ള പാന്‍സിറ്റി ഡെവലപ്മെന്റ് പദ്ധതിക്കാണ് സ്മാര്‍ട്ട് സിറ്റിയില്‍ പ്രാധാന്യം. 24 വികസന മേഖലകളില്‍ നിന്ന് വോട്ടിംഗിലൂടെ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒമ്പത് മേഖലകളില്‍ നിന്ന് പ്രായോഗികത കൂടി കണക്കിലെടുത്താണ് ആറ് മേഖലകളെ പാന്സിറ്റിക്കായി തിരഞ്ഞെടുത്തത്. പ്രധാനപ്രശ്നമായ ഖരമാലിന്യസംസ്കരണ സംവിധാനം കുറ്റമറ്റതാക്കാന്‍ ഐസിടി (ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കഷന് സിസ്റ്റം) ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് എയ്റോബിക് ബിന്നുകളുടെ പരിപാലനവും സംസ്കരണവുമാണ് ഐസിടി ഉപയോഗത്തില്‍ സംഭവിക്കുന്നത്. അജൈവമാലിന്യ ശേഖരണത്തിനും പരിപാലനത്തിനും ഐസിടി സൗകര്യങ്ങളുള്ള വികേന്ദ്രീകൃതമായി ആര്ആര്സികള്(റിസോഴ്സ് റിക്കവറി സിസ്റ്റം) സ്ഥാപിക്കും.
നഗരസഭയുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്. അപേക്ഷകളില്‍ സ്വീകരിച്ച നടപടികളും ഫയലിന്റെ അവസ്ഥയും സംബന്ധിച്ച് ഏത് സമയത്തും ഓണ്‍ലൈനില്‍ വിവരം ലഭ്യമാക്കണം. നഗരസഭയില്‍ ഇ-ഗവേണന്‍സ് കണ്ട്രോള് റൂം സജ്ജീകരിക്കുകയും വാര്‍ഡ് കേന്ദ്രങ്ങള്‍ ഇ-സേവനങ്ങള്‍ നല്‍കുന്നതിനുള്ള കേന്ദ്രങ്ങളാക്കി വികസിപ്പിക്കുകയും വേണം. അടിയന്തരസാഹചര്യങ്ങളില്‍ പ്രതികരണ സംവിധാനം, ഒപ്ടിക്കല്‍ സെന്‍സറുകള്‍ ഉപയോഗിച്ച് കൊതുകുകളുടെ സാന്ദ്രതയും ഇനവും കണ്ടെത്തി ഹെല്‍ത്ത് വിഭാഗത്തിന് മുന്നറിയിപ്പ് നല്കുന്ന സംവിധാനം, ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം, മുഴുവന്‍സമയ കുടിവെള്ളം ലഭ്യത, സ്മാര്‍ട്ട് വാട്ടര്‍ മീറ്റര്‍ ഉപയോഗിച്ച് കുടിവെള്ളത്തിന്റെ ദുരുപയോഗം ഒഴിവാക്കി ഗുണമേന്മ ഉറപ്പാക്കുക എന്നിവ ഉള്‍പ്പെടുന്നു. പാര്‍ക്കിംഗ് എവിടെയൊക്കെയാണെന്ന് മനസിലാക്കുന്നതിന് സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം, പൊതുഗതാഗതം കാര്യക്ഷമമാക്കുന്നതിന് ബസ് ട്രാക് ചെയ്യുന്നതിനും വിവരം ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍, ജിഐഎസ് ഉപയോഗിച്ച് ട്രാഫിക് ലൈറ്റുകളുടെ ഫലപ്രദമായ നിയന്ത്രണം, ട്രാഫിക് കുരുക്കുകളുള്ള റോഡുകള്‍ സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുക, ഇതിനായി ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക എന്നിവ ഗതാഗത സംവിധാനത്തില്‍ പെടും.
എല്ലാ വര്‍ഡുകളിലും വൈഫൈ കണക്ഷന്, കുടിവെള്ള ഫൗണ്ടന്, ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം, സ്ത്രീകള്‍ക്ക് വിശ്രമസ്ഥലം, ശുചിമുറി, ബസ് വരുന്നത് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ ബോര്‍ഡ് എന്നിവയുള്ള സ്മാര്‍ട്ട് ബസ്സ്റ്റോപ്പുകള്‍, എല്ലാ ഭാഗത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് നെറ്റ്വര്‍ക്കിലൂടെ സുരക്ഷ, എല്ലാഭാഗത്തും സോളാര്‍ എനര്‍ജിയും ഓട്ടോമാറ്റിക് നിയന്ത്രണവുമുള്ള സ്മാര്‍ട്ട് സ്ട്രീറ്റ് ലൈറ്റിംഗ് എന്നിങ്ങനെ നഗരത്തിന്റെ മുഖച്ഛായ മാറുന്ന നിര്‍ദേശങ്ങളാണ് രൂപരേഖയിലുള്ളത്.
നഗരത്തിന്റെ ഹൃദയഭാഗങ്ങളായ കിഴക്കേക്കോട്ട, ചാല, തമ്പാനൂര്‍, കോട്ടയ്ക്കകം, വഞ്ചിയൂര്‍, ശ്രീവരാഹം, പാറ്റൂര്‍, പാളയം, സ്റ്റാച്യു പ്രദേശങ്ങളില്‍ വന്‍വികസന പ്രവര്‍ത്തനങ്ങളാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. 1379 കോടി നഗരഹൃദയമേഖലാ വികസനത്തിനും ബാക്കി തുക എല്ലാ വാര്‍ഡുകള്‍ക്കും പ്രയോജനകരമായ പാന്‍സിറ്റി വികസനത്തിന് ഉപയോഗിക്കും. കൗണ്‍സിലിന്റെ നിര്‍ദേശം കൂടി ഉള്‍പ്പെടുത്തി സര്‍ക്കാറിന്റെ എംപവേര്‍ഡ് കമ്മറ്റിക്ക് വിടും. പദ്ധതിയുടെ അന്തിമ രൂപരേഖ മാര്‍ച്ച് 24ന് മുമ്പ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണം.
കൗണ്‍സിലില്‍ വിവിധ കക്ഷിനേതാക്കളും കൗണ്‍സിലര്‍മാരും സംസാരിച്ചു. ബിജെപി അംഗങ്ങളായ അഡ്വ വി.ജി. ഗിരികുമാര്‍, എം.ആര്. ഗോപന് എന്നിവരാണ് സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: