തൃശൂര്‍: ശ്രീകേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ ഗുണ്ടാ ആക്രമണത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ കോളേജിന് മുന്നില്‍ ഇന്നലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും അധ്യാപകരും സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്.
പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്എഫ്ഐ ആക്രമണത്തിന് ഇരയായ പ്രിന്‍സിപ്പാള്‍ ഡോ. സരസുവായിരുന്നു ഉദ്ഘാടക. ഒട്ടേറെ ആദ്യകാല അധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലേക്ക് ബിയര്‍കുപ്പികളും കല്ലുകളും തടിഷ്ണങ്ങളും വലിച്ചെറിഞ്ഞായിരുന്നു അക്രമത്തിന് തുടക്കം.
പിന്നീട് കോളേജിനുള്ളില്‍ നിന്ന് പ്രകടനമായെത്തിയ എസ്എഫ്ഐക്കാര്‍ അധ്യാപകരേയും സ്ത്രീകളെയും ആക്രമിച്ചു. കോളേജ് യൂണിയന് ചെയര്‍മാന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. പരിക്കേറ്റ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഹരിലാല്‍, രഞ്ജിത്ത്, പ്രവീണ്‍ വിശ്വനാഥന്, അന്മോല് മോത്തി, മിജേഷ്, വിദ്യാര്‍ത്ഥികളായ ശില്പ, സ്നേഹ എന്നിവരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാംസ്കാരിക കൂട്ടായ്മയ്ക്കു ശേഷം മടങ്ങിയ എബിവിപി സംസ്ഥാനസമിതി അംഗം കൃഷ്ണപ്രസാദിനെ റോഡില്‍വെച്ച് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച അധ്യാപകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഡോ. കല്പറ്റ ബാലകൃഷ്ണന്, പ്രൊഫ. ടി.പി.സുധാകരന്, കെ.ബി.ശിവപ്രസാദ് എന്നിവര്‍ സംസാരിച്ച ശേഷം ഡോ. സരസു ഉദ്ഘാടനം ചെയ്യാനായി എഴുന്നേറ്റ ഉടനെയാണ് ആക്രമണുണ്ടായത്. ഈ സമയം പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പരിപാടിക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സിപിഎം- പോലീസ് ഒത്തുകളയുടെ ഭാഗമായി പോലീസിനെ പിന്‍വലിച്ചു. എസ്എഫ്ഐ ആക്രമണത്തിന് ശേഷവും സാംസ്കാരിക സദസ്സ് മുടക്കമില്ലാതെ നടന്നു.
മാരാകയുധങ്ങളുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് കൊലവിളി നടത്തിയെങ്കിലും പരിപാടിക്കെത്തിയവര്‍ അതവഗണിച്ച് സാംസ്കാരിക സദസ്സ് തുടര്‍ന്നു. ഡോ. സരസു കാന്‍വാസില്‍ കയ്യൊപ്പ് ചാര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മുന്‍ അഖിലേന്ത്യ അദ്ധ്യക്ഷന്‍ സി.കെ. സജിനാരായണന്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്, കെ.കെ. അനീഷ്കുമാര്‍, കവി ചന്ദ്രമോഹന് കുമ്പളങ്ങാട്, കെ.കേശവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
കഴിഞ്ഞ ദിവസം കോളേജില്‍ നടന്ന വനിതാദിനാചരണത്തിനിടെ എസ്എഫ്ഐ അക്രമം നടത്തിയിരുന്നു. അധ്യാപകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഇടത് യൂണിയനായ എകെപിസിടിഎ ഉള്‍പ്പടെ അധ്യാപക സംഘടനകള്‍ എസ്എഫ്ഐക്കെതിരെ സമരത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: