കാക്കനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് തുടങ്ങി. ആറംഗ സംഘത്തെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്ത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമ (പോക്സോ) പ്രകാരം റിമാന്‍ഡില്‍ കഴിഞ്ഞ പ്രതികളെ വെള്ളിയാഴ്ച തെളിവെടുപ്പിന് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
അഞ്ചാം പ്രതി ചാവക്കാട് കോട്ടപ്പടി ചോളയില്‍ വീട്ടില്‍ അഖില്‍ ബാംഗളൂരിലും പഴനിയിലും കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി . പ്രതിയുമായി പോലീസ് പഴനിയിലേക്ക് ഇന്നലെ പുറപ്പെട്ടു. പഴനിയില്‍ വെച്ച് പെണ്‍കുട്ടിയെ താലികെട്ടിയതും അഖിലാണ്. മറ്റു പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എറണാകുളത്തും പരിസരങ്ങളിലുമായിരുന്നു.
പോണേക്കര ചങ്ങമ്പുഴ റോഡ് തുണ്ടത്തില്‍ അക്ഷയ് (20), തുതിയൂര്‍ ആനമുക്ക് വടക്കേവെളിയില്‍ ജെയ്സന് (32), തുതിയൂര്‍ മാന്ത്രയില്‍ രാഹുല്‍ (23), തുതിയൂര്‍ പള്ളിപറമ്പ് വീട്ടില്‍ സണ്ണി എന്നു വിളിക്കുന്ന സിന്‍സിലാവോസ് (19), തുതിയൂര്‍ ആനന്ദ് വിഹാറില്‍ സതീഷ് (31) എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. തിങ്കളാഴ്ച വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
പെണ്‍കുട്ടി പോക്സോ കോടതിയില്‍ നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വാങ്ങി കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കളമശ്ശേരി സിഐ എസ്.ജയകൃഷ്ണന് പറഞ്ഞു. പ്രതികള്‍ കസ്റ്റഡിയിലുള്ളപ്പോള്‍ തന്നെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം.
പെണ്‍കുട്ടിയുടെ വീടിന് പരിസരത്തെ കഞ്ചാവ്, മയക്ക് മരുന്നു, ക്രമിനല്‍ സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതില്‍ പലരെയും കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ക്രിമിനല്‍ സംഘത്തെ ഭയന്നാണ് പെണ്‍കുട്ടി ഇവര്‍ക്കെതിരെ മൊഴി നല്‍കാതിരുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ചില്‍ഡ്രസ് ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്ന് വിശദമായി വിവരങ്ങള്‍ ആരായുമെന്ന് പൊലിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: