ചവറ: കുടിവെള്ളം ഉള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചവറ ഐടിഐയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. കൊറ്റന്‍കുളങ്ങരയിലെ എന്‍.ശ്രീകണ്ഠന് നായര്‍ ഷഷ്ടിപൂര്‍ത്തി മെമ്മോറിയല്‍ ഐടിഐയില്‍ കഴിഞ്ഞദിവസം രാവിലെയാണ് വിദ്യാര്‍ത്ഥി പ്രതിഷേധം അരങ്ങേറിയത്.
ഐടിഐയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ക്ലാസ് ബഹിഷ്കരിച്ച് മാനേജ്മെന്റിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. കേന്ദ്രത്തിലെ മലിനമായിക്കിടക്കുന്ന കിണര്‍, ടോയ്ലറ്റുകള് എന്നിവ വൃത്തിയാക്കണമെന്നും മുഴുവന്‍സമയ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന് ഒരാഴ്ച മുമ്പ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ ഉണ്ടാകാതായതോടെയാണ് പഠിപ്പ് മുടക്കി സമരവുമായി പ്രതിഷേധിച്ചത്. ഓഫീസ് മുറിയിലേക്ക് തള്ളിക്കയറിയ വിദ്യാര്‍ത്ഥികള്‍ പൂച്ചെട്ടികളും ജനല്‍ഗ്ലാസും തകര്‍ത്തു. നിരവധി കാലങ്ങളായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും അവഗണനയാണ് ഉണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മുദ്രാവാക്യം വിളികളും ഓഫീസ് ഉപരോധവുമായി സമരം വിദ്യാര്‍ത്ഥികള്‍ ശക്തമാക്കിയതോടെ ഐടിഐ അധികൃതര്‍ ക്ലാസില്ലെന്ന് അറിയിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. ഒടുവില്‍ ക്യാമ്പസിലെ കിണര്‍ വൃത്തിയാക്കാന്‍ ജോലിക്കാരെ ചുമതലപ്പെടുത്തിയതോടെയാണ് പ്രതിഷേധത്തിന് അയവ് വന്നത്. എന്നാല്‍ കുടിക്കാനൊഴികെ ഉള്ള ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തെ കിണര്‍ ഉപയോഗിക്കുന്നത്. പ്രദേശത്തെ മുഴുവന്‍ കിണറുകളും ഓരു കലര്‍ന്ന ജലമാണുള്ളതെന്നും കുട്ടികള്‍ക്ക് കുടിക്കാന്‍ ബോട്ടില്‍ വെള്ളം കൃത്യമായി എത്തിക്കുന്നുണ്ടന്നും വിദ്യാര്‍ത്ഥികള്‍ നടത്തിയത് അനാവശ്യസമരമാണെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: