‘നൂറ് വോട്ട് തികച്ച് കിട്ടില്ല.’ ഇറോം ശര്‍മ്മിളയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപി അനുഭാവിയായ പ്രകാശ് ലോഗ്ജം പറഞ്ഞത് രാഷ്ട്രീയ പ്രസ്താവന മാത്രമെന്നാണ് കരുതിയത്. എന്നാല്‍ ഒരു മണിക്കൂറിലേറെ ശര്‍മ്മിളയുമായി സംസാരിച്ചപ്പോള്‍ മൂന്നക്കം കാണില്ലെന്ന നിരീക്ഷണം മണിപ്പൂരിന്റെ രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. രാജ്യത്തിനകത്തും പുറത്തും ഉരുക്കുവനിതയായി ആഘോഷിക്കപ്പെട്ട ശര്‍മ്മിള നാണംകെട്ട് തോറ്റതില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്ന തിരക്കിലാണിപ്പോള്‍ കപട മനുഷ്യാവകാശക്കാര്. ശര്‍മ്മിളയുടെ സമരം ആര്ക്കുവേണ്ടിയായിരുന്നുവെന്നാണോ അവകാശപ്പെട്ടിരുന്നത് അവര്‍ ഈ പരാജയത്തില്‍ സഹതപിക്കാന്‍ പോലുമില്ല.
മാര്‍ച്ച് ഒന്നിന് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത – ഇറോം ശര്‍മ്മിളയെ തിരസ്കരിച്ച് മണിപ്പൂര്‍
സൈന്യത്തിനുള്ള പ്രത്യേക അധികാര നിയമം (അഫ്സ്പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ 14 വര്‍ഷത്തെ നിരാഹാര സമരം അവസാനിപ്പിച്ചാണ് ശര്‍മ്മിള രാഷ്ട്രീയത്തിലിറങ്ങിയത്. മണിപ്പൂരെന്നാല്‍ ശര്മ്മിളയെന്നായിരുന്നു നമ്മോട് മാധ്യമങ്ങള്‍ പറഞ്ഞത്. അവരുടെ സഹനസമരത്തെ പ്രകീര്‍ത്തിച്ച് കഥകളും കവിതകളും പിറന്നു. പോരാട്ടവീര്യത്തെ വാഴ്ത്തി തെരുവ് നാടകങ്ങള്‍ അരങ്ങേറി. സത്യഗ്രഹ പന്തലിലേക്ക് അന്താരാഷ്ട്ര അവാര്‍ഡുകളും അറിയപ്പെടുന്ന പൗരാവാകാശ പ്രവര്‍ത്തകരും പ്രവഹിച്ചു. അപ്പോഴും ഇത് മണിപ്പൂരിന്റെ സമരമല്ലെന്ന് ആര്‍ജ്ജവത്തോടെ വിളിച്ചുപറയാന്‍ തയ്യാറായത് ദേശീയ പ്രസ്ഥാനങ്ങള്‍ മാത്രമായിരുന്നു. വിദേശഫണ്ടുകള്‍ വിലക്കുവാങ്ങിയ ബുദ്ധിജീവികളുടെയും മാധ്യമങ്ങളുടെയും ബഹളത്തില്‍ എന്നാല്‍ ഈ വാക്കുകള്‍ മുങ്ങിത്താണു. വൈകിയെങ്കിലും ഇനിയൊരിക്കലും വെള്ളപൂശാനാകാത്ത വിധത്തില്‍, ലോകത്തിന് മുഴുവന്‍ മനസിലാകുന്ന ഭാഷയില്‍ ഒടുവില്‍ മണിപ്പൂരികള്തന്നെ ശര്‍മ്മിളയെ വലിച്ചുകീറിയിരിക്കുന്നു. എത്രയൊക്കെ വാക്കുകള്‍ കടമെടുത്ത് ആശ്വസിക്കാന്‍ ശ്രമിച്ചാലും, ഗാന്ധിജിയെത്തന്നെ കൂട്ടുപിടിച്ചാലും ’90 വോട്ട്’ നഗ്നസത്യമായി അവശേഷിക്കും.
ഇറോം ശര്‍മ്മിളയുടെ സമരം മണിപ്പൂരിന്റെ സമരമായിരുന്നില്ലെന്നതിന് ഈ പരാജയത്തേക്കാള്‍ തെളിവുകള്‍ ആവശ്യമില്ല. പിന്നെങ്ങനെ അവര്‍ മണിപ്പൂരിന്റെ ശബ്ദമായും മുഖമായും നിറഞ്ഞാടി? ഇത് തിരിച്ചറിയാന്‍ ശര്‍മ്മിളയെ ആഘോഷിച്ചവരെയാണ് കണ്ടെത്തേണ്ടത്. അവരില്‍ ഇന്ത്യയെ വിഭജിച്ച് ക്രൈസ്തവ രാജ്യം ആഗ്രഹിക്കുന്ന മതപരിവര്ത്തകരുണ്ട്. സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ ഇന്ത്യയെ പലതായി വെട്ടിക്കീറണമെന്നാവശ്യപ്പെടുന്ന കമ്യൂണിസ്റ്റുകാരുണ്ട്. കല്ലേറുകാരിലൂടെ കശ്മീര്‍ പാക്കിസ്ഥാനിലെത്തുമെന്ന് സ്വപ്നം കാണുന്ന ജിഹാദികളുണ്ട്. ഉയര്‍ന്നുവരുന്ന ഇന്ത്യക്ക് ചിതയൊരുക്കാന്‍ കാത്തിരിക്കുന്ന വിദേശശക്തികളുണ്ട്. ഇറോം ശര്മ്മിളക്കുവേണ്ടി ഇവരെയെല്ലാം ഒരുമിപ്പിച്ചത് ഒരൊറ്റ വികാരമാണ്-ഇന്ത്യാ വിരുദ്ധത.
പ്രണയ നഷ്ടത്തില്‍ വീട്ടുകാരോട് കലഹിച്ചാണ് ശര്‍മ്മിള പട്ടിണികിടന്നതെന്ന പ്രചാരണം മണിപ്പൂരിലുണ്ട്. ഇതിനിടെ പട്ടാള വെടിവെപ്പില്‍ ജനങ്ങള്‍ മരിച്ചപ്പോള്‍ ‘അഫ്സ്പ’ക്കെതിരായ നിരാഹര സമരമാക്കി മാറ്റിയതാണെന്ന് പറയുന്ന നിരവധി പേരെ അവിടെ കണ്ടിരുന്നു. വാസ്തവം എന്തായാലും പതിനാറ് വര്‍ഷത്തെ ശര്‍മ്മിളയുടെ അഹിംസാ സമരത്തെ ഇകഴ്ത്താന്‍ ഈ അവസരം ഉപയോഗിക്കുന്നില്ല. അവരെ രാജ്യവിരുദ്ധ പ്രചാരണത്തിനുള്ള ഇരയാക്കി മാറ്റിയ ‘ബ്രേക്കിംഗ് ഇന്ത്യ’ ശക്തികളെയാണ് ഒറ്റപ്പെടുത്തേണ്ടത്. കശ്മീരിലും ജെഎന്‍യുവിലും ദന്തേവാഡയിലും ദേശീയതയെ ഒറ്റുകൊടുക്കുന്നവര്ക്കെതിരായ ജനവിധിയാണ് ശര്‍മ്മിളക്കെതിരെ ഉണ്ടായത്. ഈ രാജ്യത്തിന്റെ മതം ദേശീയതയാണെന്ന് മണിപ്പൂര്‍ പറയുമ്പോള്‍ രാജ്യസ്നേഹികള്‍ക്ക് ഇരട്ടിമധുരമാണ്.
നാഗാ വിഭാഗത്തിന് ഗ്രേറ്റര്‍ നാഗാലാന്റ് എന്ന ക്രൈസ്തവ രാജ്യം വേണമെന്ന ആവശ്യമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദത്തിന്റെ അടിസ്ഥാനം. നാഗാ തീവ്രവാദ സംഘടനയായ എന്‍എസ്സിഎന്നിന്റെ മുദ്രാവാക്യംതന്നെ ‘നാഗാലാന്റ് ക്രൈസ്തവര്‍ക്ക്’ എന്നതാണ്. അമേരിക്ക ആസ്ഥാനമായുള്ള ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് ഇവരെ സ്പോണ്സര് ചെയ്യുന്നതും. മണിപ്പൂരിലെ പ്രബലമായ കുകി, നാഗാ ഗോത്രവിഭാഗങ്ങളെ ഏതാണ്ട് പൂര്‍ണമായും ക്രൈസ്തവവത്കരിക്കാന്‍ മതപരിവര്‍ത്തന ശക്തികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഹിന്ദുക്കളിലെ ഭൂരിപക്ഷമായ മൈതേയ് വിഭാഗത്തിന്റെ ശക്തമായ ചെറുത്തുനില്‍പ്പാണ് നാഗാലാന്റിനെപ്പോലെ മണിപ്പൂര്‍ സമ്പൂര്‍ണ്ണ ക്രൈസ്തവ സംസ്ഥാനമാകുന്നതിന് തടയിട്ടത്. ഇത് മറികടക്കാനാണ് മൈതേയ് വിഭാഗത്തിലുള്ള ശര്‍മ്മിളയെ മതംമാറ്റ ശക്തികള്‍ ഏറ്റെടുത്തത്. താരപരിവേഷമുള്ള ശര്മ്മിളക്കുപിന്നില് മൈതേയ് വിഭാഗം അണിനിരക്കുമെന്നും ഇന്ത്യാ വിരുദ്ധതയിലൂടെ കുരിശിന്റെ പാതയിലേക്ക് നയിക്കുക എളുപ്പമാകുമെന്നും അവര്‍ കണക്കുകൂട്ടി. വിദേശ സഹായം പറ്റുന്ന ആയിരക്കണക്കിന് എന്‍ജിഒകളുടെ ശക്തമായ പിന്തുണയും ഇതിന് ലഭിച്ചു.
ജിഹാദികളെ ആകര്‍ഷിച്ചത് സമരത്തിലെ ‘അഫ്സ്പാ’ വിരുദ്ധതയാണ്. ജനാധിപത്യ രാജ്യത്ത് ജീവിച്ച് മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ കിട്ടുന്ന ഹൂറിമാരുടെ എണ്ണം കുറയുമെന്ന് ആശങ്കപ്പെടുന്ന മൗദൂദിസ്റ്റ് മൗലികവാദികള്‍ക്ക് ശര്‍മ്മിള ആരാധ്യയാകുന്നത് കശ്മീരും ചേര്‍ത്തുവായിക്കുമ്പോഴാണ്. കല്ലേറുകാരെന്ന ഓമനപ്പേരില്‍ മനുഷ്യാവകാശക്കാര് മഹത്വവത്കരിക്കുന്ന ഭീകരര്‍ക്ക് കശ്മീരിനെ മോചിപ്പിക്കാന്‍ സൈന്യം തടസ്സമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം കശ്മീരിനെയും അടര്ത്തിയെടുക്കാനാകുമെന്നാണ് ശര്‍മ്മിള ഫാന്‍സുകാരായ ജിഹാദികളുടെ സ്വപ്നം. ഇതിനെല്ലാമുള്ള ഇടതുപക്ഷത്തിന്റെ പിന്തുണ ചരിത്രമറിയുന്നവരെ അത്ഭുതപ്പെടുത്തുന്നുമില്ല. സ്വാതന്ത്ര്യസമരത്തെ ഒറ്റിയവര്‍ മറ്റ് രൂപത്തില്‍ അതിപ്പോഴും തുടരുന്നുവെന്ന് മാത്രം. കശ്മീരില്‍ ജിഹാദികളെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദികളെയും ഇടതുപക്ഷം പിന്തുണക്കുന്നത് ജന്മനാലുള്ള രാജ്യവിരുദ്ധതയുടെ പ്രതിഫലനമാണ്. മൗദൂദികളെയും മാര്‍ക്സിസ്റ്റുകളെയും തിരിച്ചറിയാന്‍ സാധിക്കാത്ത കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നതും.
എന്‍ജിഒകളുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അപ്പുറമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദേശ ഇടപെടല്‍. വിഘടനവാദ സംഘടനകള്‍ക്ക് ക്രിസ്ത്യന്‍ സഭകള്‍ പണമൊഴുക്കുന്നതായി തുറന്നടിച്ചത് ത്രിപുരയിലെ ഇടതു മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ്. എന്‍എസ്സിഎന്നിലെ തര്‍ക്കം പരിഹരിക്കാന്‍ അമേരിക്കയിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ച് ആസ്ഥാനത്താണ് ചര്‍ച്ച നടന്നത്. മണിപ്പൂരിലെ നാഗാ തീവ്രവാദികളുടെ ഉപരോധം അവസാനിപ്പിക്കാന്‍ സഭയുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് ചെല്ലേണ്ട സാഹചര്യമുണ്ടായി. ക്രൈസ്തവ സഭകള്‍ പണമൊഴുക്കുമ്പോള്‍ കമ്യൂണിസ്റ്റ് ചൈന ആയുധങ്ങളും പരിശീലനവും നല്കുന്നു. വിഘടനവാദികള്‍ക്കുള്ള ഇടതുപാര്‍ട്ടികളുടെ പിന്തുണ ഈ സാഹചര്യത്തിലും കൂടിവേണം വിലയിരുത്താന്‍. ശര്‍മ്മിള വിവാഹം കഴിക്കാനിരിക്കുന്ന ബ്രിട്ടീഷ് പൗരന് ഡെസ്മണ്ട് കുടിനോയുടെ ഇടപെടലും സമരത്തിലെ വിദേശബന്ധം ആരോപിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്.
ഏത് ത്യാഗവും മഹത്തരമാകുന്നത് അതിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും മഹത്തരമാകുമ്പോഴാണ്. അല്ലെങ്കില്‍ മകളെ പീഡിപ്പിച്ച പാതിരിക്കുവേണ്ടി കുറ്റം ഏറ്റെടുത്ത കൊട്ടിയൂരിലെ പിതാവും ത്യാഗിയാണെന്ന് സമ്മതിക്കേണ്ടി വരും. ശര്‍മ്മിളയുടെ ത്യാഗം മണിപ്പൂരുകാര്‍ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കിയെന്നാണ് ജനവിധി തെളിയിക്കുന്നത്. ‘അഫ്സ്പാ’ പിന്‍വലിക്കണമെന്നത് ജനങ്ങളുടെ ആവശ്യമായിരുന്നില്ല. അറുപതിലേറെ തീവ്രവാദ സംഘടനകളാണ് മണിപ്പൂരില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് പണം നല്‍കാതെ തലസ്ഥാനമായ ഇംഫാലിലുള്പ്പെടെ കച്ചവടം നടത്താനാകില്ല. തീവ്രവാദികളുടെ സമാന്തര ഭരണ ഭീകരത നേരിട്ടനുഭവിച്ചവരാണ് മണിപ്പൂരികള്‍. ‘അഫ്സ്പാ’യില്ലാതെ മണിപ്പൂരില്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ‘അഫ്സ്പാ’ പിന്‍വലിച്ചാല്‍ സൈന്യവും പിന്‍വാങ്ങും. സംസ്ഥാനം വിഘടനവാദികളുടെ കയ്യിലമരും. ഇതിനായാണ് ശര്‍മ്മിളയെ ആഘോഷിച്ചവര്‍ കാത്തിരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം മണിപ്പൂരികള്ക്കുണ്ട്.
‘അഫ്സ്പാ’യെ എതിര്‍ക്കുന്ന ശര്‍മ്മിളാ ആരാധകര്‍ തീവ്രവാദ സംഘടനകള്‍ക്കെതിരെ പ്രതികരിക്കാറില്ല. നാല് മാസത്തിലേറെയായി മണിപ്പൂരില്‍ നാഗാ തീവ്രവാദികളുടെ സാമ്പത്തിക ഉപരോധം നടക്കുകയാണ്. ഇടക്കിടെയുണ്ടാകുന്ന ഉപരോധങ്ങള്‍ സാധാരണക്കാര്‍ക്കുണ്ടാക്കുന്ന ദുരിതം ചെറുതല്ല. വിഘടനവാദികളുടെ കൊള്ളയും കൊലയും വിഷയമേയല്ലെന്നാണ് ‘അഫ്സ്പാ’ വിരുദ്ധരുടെ നിലപാട്. സൈന്യം പിന്‍വാങ്ങിയാല്‍ തീവ്രവാദികളെ എങ്ങനെ നേരിടുമെന്നതിന് മറുപടിയുമില്ല. അഫ്സ്പ ഇല്ലാതാകാന്‍ തീവ്രവാദവും വിഘടനവാദവും ആദ്യം ഇല്ലാതാകണം. സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഏഴ് മണ്ഡലങ്ങളില്‍ ഇതിനകം അഫ്സ്പ പിന്‍വലിച്ചിട്ടുണ്ട്. മണിപ്പൂരിലെ ജനങ്ങളുടെ മനുഷ്യാവകാശമാണ് ശര്‍മ്മിളയെ ആഘോഷിച്ചവരുടെ യഥാര്‍ത്ഥ ലക്ഷ്യമെങ്കില്‍ തീവ്രവാദികള്‍ക്കെതിരെ ആയിരുന്നു അവര്‍ പ്രവര്‍ത്തിക്കേണ്ടത്.
‘അഫ്സ്പാ’യും മണിപ്പൂരും ശര്‍മ്മിളയുടെ തൊണ്ണൂറ് വോട്ടില്‍ ഒതുങ്ങുന്നില്ല. തുടര്‍ച്ചയായി 15 വര്‍ഷം സംസ്ഥാനവും അതേ കാലയളവില്‍ 10 വര്‍ഷം കേന്ദ്രവും ഭരിച്ച കോണ്‍ഗ്രസ് നിയമം പിന്വലിക്കാതിരുന്നിട്ടും തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ കോണ്‍ഗ്രസ് പുറത്താകുമ്പോള്‍ പകരമെത്തുന്നത് ‘അഫ്സ്പാ’യെ ശക്തമായി പിന്തുണക്കുന്ന ബിജെപിയാണ്. ‘അഫ്സ്പാ’യെ എതിര്‍ക്കുന്ന ഇടതുപക്ഷത്തിന് ഒരാളെപ്പോലും ജയിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ശര്‍മ്മിളക്ക് ഇടതുപക്ഷം പിന്തുണ നല്കിയതും ഓര്‍ക്കണം.
”എന്നെ സമരപ്രതീകമായി അവതരിപ്പിക്കാനാണ് ചിലര്‍ ശ്രമിച്ചത്. അവര്‍ക്ക് വേണ്ടത് ഒരു രക്തസാക്ഷിയെ ആയിരുന്നു.” നിരാഹാരം അവസാനിപ്പിച്ചപ്പോള്‍ ശര്‍മ്മിള ഇങ്ങനെ തുറന്നടിച്ചിരുന്നു. സമരം ചിലര്‍ മുതലെടുത്തുവെന്ന തിരിച്ചറിവ് ശര്മ്മിളക്കുണ്ടായിരുന്നോ? ഇക്കാര്യം നേരിട്ടു ചോദിച്ചപ്പോള്‍ അവര്‍ നിഷേധിച്ചില്ല. മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന അവരുടെ നിലപാട് സംശയം ബലപ്പെടുത്തുകയാണുണ്ടായത്. സമരം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അവരോട് അടുപ്പമുള്ളവര്‍ പറഞ്ഞു. എന്നാല്‍ പട്ടിണി കിടന്ന് മരിക്കുന്ന ശര്‍മ്മിളയുടെ മാര്‍ക്കറ്റ് സ്വപ്നം കണ്ടിരുന്ന രാജ്യവിരുദ്ധര്‍ അതിനനുവദിച്ചില്ല. ഒടുവില്‍ എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചാണ് ശര്‍മ്മിള ആ തീരുമാനമെടുത്തത്.
മണിപ്പൂര്‍ ജനത ഇനിയും പ്രബുദ്ധരാകേണ്ടതുണ്ടെന്നും ശര്‍മ്മിള ഉപദേശിക്കുന്നു. രാജ്യവിരുദ്ധരുടെ അജണ്ടകളെ കൃത്യമായി തിരിച്ചറിഞ്ഞ് മുഖത്തടിക്കാന്‍ ശേഷിയുള്ളതിലും വലിയ പ്രബുദ്ധത വേറെന്താണുള്ളത്. നോട്ടക്കും പുറകില്‍തന്നെ കെട്ടിയിട്ട ആ നാടിന്റെ ജനാധിപത്യ ബോധത്തെ ശര്‍മ്മിള നമിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: