റാഞ്ചി: ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറി കരുത്തില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ഓസീസ് ഒന്നാം ഇന്നിങ്സ് സ്കോറായ 451 റണ്‍സിനെതിരെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെടുത്തു. 328 പന്തുകളില്‍ നിന്ന് 17 ബൗണ്ടറികളടക്കം 130 റണ്‍സുമായി പൂജാരയും 18 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹയും ക്രീസില്‍. പരമ്പരയില്‍ ഇന്ത്യയുടെ ആദ്യ സെഞ്ചുറിയാണ് പൂജാര നേടിയത്. നാല് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യ ഇപ്പോഴും 91 റണ്‍സ് പിന്നില്‍.
റണ്‍നിരക്കില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും വേഗം കുറഞ്ഞ നാലാമത്തെ ഇന്നിങ്സാണ് റാഞ്ചിയില്‍ കണ്ടത്. മിച്ചല്‍ സ്റ്റാര്‍ക്കിനു പകരക്കാരനായി ടീമിലെത്തിയ പാറ്റ് കുമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിങ്ങ് കാഴ്ചവെച്ചു. രണ്ടു ദിവസത്തെ കളിയും അപ്രവചനീയമായൊരു പിച്ചും ബാക്കി നില്‍ക്കെ, മത്സരം ഏതു ഭാഗത്തേക്കും തിരിയാമെന്ന സ്ഥിതിയാണ്. നാലാം ദിനം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് നേടുന്ന റണ്‍സിനെ ആശ്രയിച്ചിരിക്കും മത്സരത്തിന്റെ ഗതി. ഇന്ന് പൂജാരയുടെ മികവില്‍ ഒന്നാം ഇന്നിങ്ങ്സ് ലീഡ് നേടാനായിരിക്കും ഇന്ത്യന്‍ ശ്രമം. അതിന് കഴിഞ്ഞാല്‍ ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യാം.
ഒന്നിന് 120 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് മുരളി വിജയ്-ചേതേശ്വര്‍ പൂജാര കൂട്ടുകെട്ട് കാഴ്ചവച്ചത്. 40 ഓവറോളം ക്രീസില്‍ നിന്ന ഇരുവരും രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 102 റണ്‍സ്. ഈ സീസണില്‍ ഇരുവരും ചേര്‍ന്നുള്ള ആറാം സെഞ്ചുറി കൂട്ടുകെട്ടാണിത്. 2005-06 സീസണില്‍ ഏഴു സെഞ്ചുറി കൂട്ടുകെട്ടുകള്‍ തീര്‍ത്ത ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡന്റിക്കി പോണ്ടിങ് സഖ്യത്തിനുശേഷം ഒരു സീസണില്‍ ഏറ്റവുമധികം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത സഖ്യവുമായി ഇവര്‍. വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്ത്യ ലഞ്ചിന് കയറുമെന്ന് കരുതിയിരിക്കെ, മുരളി വിജയിനെ പുറത്താക്കിയ ഒക്കീഫി ഓസീസ് കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു. ശ്രദ്ധാപൂര്‍വ്വം കളിച്ചുവന്ന മുരളി വിജയിനെ പുറത്താക്കി ഒക്കീഫിയാണ് കംഗാരുക്കള്‍ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
പന്തിന്റെ ഗതി മനസ്സിലാക്കാതെ കയറിക്കളിക്കാന്‍ ശ്രമിച്ച വിജയിനെ, മാത്യു വെയ്ഡ് സ്റ്റമ്പു ചെയ്തു പുറത്താക്കി. 183 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെ 82 റണ്‍സായിരുന്നു വിജയിന്റെ സമ്പാദ്യം. തുടര്‍ന്ന് ക്രീസിലെത്തിയത് പരിക്ക് വകവെക്കാതെ കോഹ്ലി. എന്നാല്‍ കഴിഞ്ഞ ടെസ്റ്റുകളിലെപ്പോലെ ഇത്തവണയും കോഹ്ലിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ആറ് റണ്‍സെടുത്ത കോഹ്ലി കുമ്മിന്‍സിന്റെ പന്തില്‍ സ്മിത്തിന് ക്യാച്ച് നല്കി മടങ്ങി. സ്കോര്‍ 3ന് 225. തുടര്‍ന്ന് ക്രീസിലെത്തിയ രഹാനെക്കും (14) കരുണ്‍ നായര്‍ക്കും (23), അശ്വിനും (3) മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. രഹാനെയെയും അശ്വിനെയും കുമ്മിന്‍സ് മടക്കിയപ്പോള്‍ കരുണ്‍ നായരെ പുറത്താക്കിയത് ഹെയ്സല്‍വുഡ്. സ്കോര്‍: 6ന് 328. പിന്നീട് വൃദ്ധിമാന്‍ സാഹയെ കൂട്ടുപിടിച്ച് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ പൂജാര മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ചു.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്ങ്സ് 451.
ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്: കെ.എല്‍. രാഹുല്‍ സി വെയ്ഡ് ബി കുമ്മിന്‍സ് 67, മുരളി വിജയ് സ്റ്റമ്പ്ഡ് വെയ്ഡ് ബി ഒക്കീഫെ 82, ചേതേശ്വര്‍ പൂജാര നോട്ടൗട്ട് 130, വിരാട് കോഹ്ലി സി സ്മിത്ത് ബി കുമ്മിന്‍സ് 6, രഹാനെ സി വെയ്ഡ് ബി കുമ്മിന്‍സ് 14, കരുണ്‍ നായര്‍ ബി ഹെയ്സല്‍വുഡ് 23, അശ്വിന് സി വെയ്ഡ് ബി കുമ്മിന്‍സ് 3, വൃദ്ധിമാന്‍ സാഹ നോട്ടൗട്ട് 18, എക്സ്ട്രാസ് 17, ആകെ 130 ഓവറില്‍ ആറ് വിക്കറ്റിന് 360.
വിക്കറ്റ് വീഴ്ച: 1-91, 2-193, 3-235, 4-276, 5-320, 6-328.
ബൗളിങ്: ഹെയ്സല്‍വുഡ്: 31-9-66-1, പാറ്റ് കുമ്മിന്‍സ് 25-8-59-4, ഒക്കീഫെ 43-11-117-1, ലിയോണ്‍ 29-2-97-0, മാക്സ്വെല് 2-0-4-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: