ഇരിട്ടി: കണ്ണൂര്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരി റോബിന് വടക്കുംചേരി പീഡത്തിനിരയാക്കിയ പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ വികാരിയുടെ സഹായിയും രണ്ടാം പ്രതിയുമായ തങ്കമ്മ നെല്ലിയാനി(58) അന്വേഷണ ഉദേ്യാഗസ്ഥനായ പേരാവൂര്‍ സിഐ എന്‍. സുനില്‍കുമാര്‍ മുന്‍പാകെ കീഴടങ്ങി. ഇന്നലെ രാവിലെ 6. 30തോടെ അഭിഭാഷകക്കൊപ്പം പേരാവൂര്‍ സ്റ്റേഷനില്‍ എത്തിയാണ് പ്രതി കീഴടങ്ങിയത്. പ്രാഥമികമായ ചോദ്യം ചെയ്യലിനും, പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ പരിശോധനക്കും ശേഷം തലശ്ശേരി സെഷന്‍സ് കോടതിയില്‍ പ്രതിയെ ഹാജരാക്കി. കോടതി ഉപാധികളോടെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.
കുറ്റകൃത്യം നടത്തുന്നതിനും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതിനുമാണ് തങ്കമ്മക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇതിലെ ചില വിവരങ്ങളാണ് ഇന്നലെ സ്റ്റേഷനില്‍ കീഴടങ്ങിയ തങ്കമ്മയില്‍ നിന്നും സിഐ ചോദിച്ചറിഞ്ഞത്. പെണ്‍കുട്ടി പ്രസവിച്ച ദിവസം മുതലുള്ള തങ്കമ്മയുടെ ഫോണ്‍കോളുകള്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ചില വിവരങ്ങളാണ് പോലീസ് ആരാഞ്ഞത് എന്നാണു അറിയുന്നത്. ഇതില്‍ ചിലതിനു മറുപടി ലഭിച്ചതായും മറ്റു പലകാര്യങ്ങളിലും തങ്കമ്മ അജ്ഞത നടിച്ചതായുമാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുമുള്ള വിവരം.
തങ്കമ്മ കീഴടങ്ങി ജാമ്യം നേടിയതോടെ കേസില്‍ കീഴടങ്ങി ജാമ്യം നേടിയവരുടെ എണ്ണം നാലായി. കേസിലെ എട്ടുമുതല്‍ 10 വരെയുള്ള പ്രതികളായ സിസ്റ്റര്‍ ഒഫീലിയ, വയനാട് സി ഡബ്ള്യു സി മുന്‍ അദ്ധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകം, ഡോ. സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവര്‍ വെള്ളിയാഴ്ച കീഴടങ്ങി ജാമ്യം നേടിയിരുന്നു.
കേസിലെ ഇനിയുള്ള അഞ്ചു പ്രതികളില്‍ മൂന്ന് മുതല്‍ അഞ്ചുവരെ പ്രതികളായ ഡോ. സിസ്റ്റര്‍ ടെസ്സി ജോസ്, ഡോ. ഹൈദരലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവര്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും എന്നാണു അറിയുന്നത്. ആറും, ഏഴും പ്രതികളായ സിസ്റ്റര്‍ ലിസ് മറിയ, സിസ്റ്റര്‍ അനീറ്റ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ എവിടെയുണ്ടെന്ന് ഇതുവരെ കണ്ടെത്താന്‍ അന്വേഷണ ഉേദ്യാഗസ്ഥര്ക്കായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: