തിരുവനന്തപുരം: വാര്‍ത്ത ചോര്‍ത്തല്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട മൂന്നു പേര്‍ക്കെതിരെ നടപടിക്ക് സി.പി.എം നീക്കം. വാര്‍ത്ത ചോര്‍ത്തിയവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കമ്മിഷന് റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ചു. ഗോപി കോട്ടമുറിക്കലിനെ തരംതാഴ്ത്താനും യോഗം തീരുമാനിച്ചു.
വി.എസിന്റെ പ്രസ് സെക്രട്ടറി ബാലകൃഷ്ണന്, അഡീഷനല്‍ പി.എ സുരേഷ്, ഓഫിസിലെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശീധരന് എന്നിവരോടാണ് വിശദീകരണം ചോദിക്കുക. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. സംസ്ഥാന സമിതിയായിരിക്കും ഇവര്‍ക്കെതിരായ നടപടി തീരുമാനിക്കുക.
വിഎസ് മുഖ്യമന്ത്രിയായ കാലത്തു സി.പി.എം കോട്ടയം സമ്മേളനത്തിനു ശേഷമുള്ള ഇടക്കാല റിവ്യൂ റിപ്പോര്‍ട്ട് ചില മാധ്യമങ്ങള്‍ക്കു ചോര്‍ന്നു ലഭിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട വൈക്കം വിശ്വന്റെയും എ. വിജയകുമാറിന്റെയും റിപ്പോര്‍ട്ട് ഒരു വര്‍ഷമായി പാര്‍ട്ടിയുടെ പരിഗണനയിലായിരുന്നു. എന്നാല്‍ ഇന്നലെയാണു സെക്രട്ടേറിയറ്റ് യോഗത്തില്‍ അവസാന അജന്‍ഡയായി റിപ്പോര്‍ട്ട് എടുത്തത്.
വി.എസ് മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്നാണു റിപ്പോര്‍ട്ട് ചോര്‍ന്നതെന്നായിരുന്നു കണ്ടെത്തല്‍. വിശദീകരണം തേടാന്‍ തീരുമാനിച്ച മൂന്നു പേരും വി.എസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരാണ്. ചന്ദ്രശേഖരന് വധവുമായും മറ്റും ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിനെതിരെ വി.എസ് പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ നടപടിയെന്നാണ് വിവരം.
സദാചാര വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഗോപികോട്ടമുറിക്കലിനെതിരെ നടപടി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഗോപികോട്ടമുറിക്കലിനെ ഒഴിവാക്കും. എം.എം മണിയുടെ വിവാദ പ്രസംഗം സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: