ടി.കെ. രാധാകൃഷ്ണന്
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വരാന്തയില്‍ അലക്ഷ്യമായി നിക്ഷേപിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ നീക്കം ചെയ്തു തുടങ്ങി. റേഡിയോ തെറാപ്പി വിഭാഗത്തിന്റെ മുന്പില് നിന്നും ഭക്ഷണശാലയിലേക്ക് പോകുന്ന ഇടനാഴിയുടെ ഇരുവശത്തും പരിസരത്തുമായി ജൈവമാലിന്യങ്ങള്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക് സഞ്ചികളില്‍ പൊതിഞ്ഞ് കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവിടെ നിന്നുള്ള ദുര്‍ഗന്ധം ആശുപത്രിയിലെത്തുന്ന കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരിതമായിരുന്നു. കുപ്പികള്‍, ഇലക്ട്രിക് മാലിന്യങ്ങള്‍ എല്ലാം ഇവിടെയാണ് നിക്ഷേപിച്ചിരുന്നത്.
ഫെബ്രുവരി 29ന് ജന്മഭൂമി ഈ ദുരവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞദിവസം മേക്കോണ്‍ മുരുകന് എന്ന സാമൂഹ്യ പ്രവര്ത്തകന് ഒറ്റയാള്‍ സമരവും നടത്തിയിരുന്നു. ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ആശുപത്രി പരിസരമാകെ മാലിന്യം നിറഞ്ഞ പ്ലാസ്റ്റിക് സഞ്ചികളും ഉപയോഗശൂന്യമായ ഉപകരണങ്ങളുമെല്ലാം വലിച്ചെറിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ ഇപ്പോഴും കിടക്കുകയാണ്.
മാനസിക രോഗ ചികിത്സാ വാര്‍ഡിന്റെ സമീപത്തും 12-ാം വാര്‍ഡിന്റെ സമീപത്തുമാണ് ഇവയിലധികവും നിക്ഷേപിച്ചിരിക്കുന്നത്. ഇവയെല്ലാം കെട്ടിക്കിടന്ന് പരിസര മലിനീകരണം ഉണ്ടാവുന്നു. മഴക്കാലത്തിന് മുന്‍പ് ഇവയെല്ലാം നീക്കം ചെയ്ത് പരിസരം ശുചീകരിച്ചില്ലെങ്കില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളര്‍ന്ന് പകര്‍ച്ചവ്യാധികളുടെ ഉത്ഭവകേന്ദ്രമായി ആശുപത്രിയും പരിസരവും മാറാന്‍ സാദ്ധ്യതയേറുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന ശുചീകരണപ്രവര്‍ത്തനം ആശുപത്രി പരിസരമനാകെ വ്യാപിപ്പിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: