കണ്ണൂര്‍: കണ്ണൂരിനെ സമ്പൂര്‍ണ യാത്രാസൗഹൃദ ജില്ലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഏകീകൃത ബസ് നമ്പറിംഗ് പദ്ധതി ഏപ്രില്‍ ആദ്യവാരത്തോടെ പൂര്‍ണമായി നടപ്പില്‍വരും. ഏപ്രില്‍ ഏഴിനകം എല്ലാ കെഎസ്ആര്‍ടിസി-സ്വകാര്യ ബസ്സുകളുടെയും മുന്നിലും പിന്നിലും നിശ്ചിത മാതൃകയില്‍ ഏകീകൃത റൂട്ട് നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ആര്.ടി.ഒയ്ക്ക് നിര്‍ദേശം നല്കി. നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത ബസ്സുകള്‍ക്കെതിരേ നടപടി സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബസ് എവിടേക്ക് പോകുന്നതാണെന്ന് അതിലെ റൂട്ട് ബോര്‍ഡ് വായിച്ച് കണ്ടെത്തുന്നതിനു പകരം നമ്പര്‍ നോക്കി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത ബസ് നമ്പറിംഗ് സമ്പ്രദായം നടപ്പാക്കുന്നത്. വിദേശികള്‍, അന്യസംസ്ഥാനക്കാര്‍, പ്രായമുള്ളവര്‍, കാഴ്ച ശക്തി കുറഞ്ഞവര്‍ തുടങ്ങിയവര്‍ക്ക് ഓരോ ബസ്സും എങ്ങോട്ട് പോവുന്നതെന്ന് ബുദ്ധിമുട്ടില്ലാതെ മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കും. പലപ്പോഴും ബസ്സ് അടുത്തെത്തുമ്പോള്‍ മാത്രമാണ് ബോര്‍ഡ് വായിച്ച് മനസ്സിലാക്കാന്‍ സാധിക്കുക. നമ്പറാവട്ടെ ദൂരെ നിന്ന് കണ്ട് മനസ്സിലാക്കാന്‍ പാകത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ബോര്‍ഡിന്റെ ഇടതുഭാഗത്തായി 25 സെന്റീമീറ്റര്‍ വൃത്തത്തിലാണ് റൂട്ട് നമ്പര്‍ രേഖപ്പെടുത്തുക. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി സ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന ബസ്സുകള്‍ ചുവന്ന പശ്ചാത്തലത്തിലും താവക്കര ബസ് സ്റ്റാന്റില്‍ നിന്ന് പുറപ്പെട്ട് ജില്ലയ്ക്കകത്ത് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ മഞ്ഞ പശ്ചാത്തലത്തിലും ജില്ലയ്ക്ക് പുറത്തേക്ക് സര്‍വീസ് നടത്തുന്നവ പച്ച പശ്ചാത്തലത്തിലുമുള്ള വൃത്തത്തിലാണ് നമ്പര്‍ പ്രദര്‍ശിപ്പിക്കുക. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ റൂട്ട് തിരിച്ചറിയുന്നതിനു വേണ്ടിയാണിത്. ബസ് പുറപ്പെടുന്ന സ്ഥലവും പോവേണ്ട സ്ഥലവും ഒന്നിച്ച് ബോര്‍ഡില്‍ എഴുതിവയ്ക്കരുതെന്ന നിര്‍ദേശവും ആര്.ടി.ഒ ബസ്സുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. നമ്പര്‍ ഉള്‍പ്പെടുത്തിയ പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതോടെ പഴയ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും ആര്‍ടിഒ അറിയിച്ചു.
ഓരോ നമ്പര്‍ ബസ്സും എങ്ങോട്ട് പോവുന്നുവെന്ന് കാണിക്കുന്ന വിശദമായ ബോര്‍ഡുകള്‍ പ്രധാനപ്പെട്ട എല്ലാ ബസ് സ്റ്റോപ്പുകളിലും ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ബസ് റൂട്ടുകളെക്കുറിച്ച് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന കണ്ണൂര്‍ ബസ് എന്ന മൊബൈല്‍ ആപ്ലിക്കേഷനും ജില്ലാ ഭരണകൂടം ഇതിനകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
ജില്ലയിലോടുന്ന 30 ബസ്സുകളില്‍ ഇതിനകം ജിപിഎസ് സംവിധാനം സംവിധാനിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ബസ്സ് എവിടെയെത്തിയെന്ന് മനസ്സിലാക്കാനും ഇറങ്ങേണ്ട സ്റ്റോപ്പ് സ്വമേധയാ അനൗണ്‍സ് ചെയ്യാനുമുള്ള സംവിധാനം ഇതിലുണ്ട്. അതോടൊപ്പം ബസ്സിന്റെ വേഗത മനസ്സിലാക്കുവാനും ഇതിലൂടെ സാധിക്കും. ജി.പി.എസ് സംവിധാനം കൂടുതല്‍ ബസ്സുകളില്‍ ഉടന്‍ നടപ്പാക്കാനാണ് പദ്ധതി. കണ്ണൂര്‍ സര്‍വകലാശാല മാനേജ്മെന്റ് സ്റ്റഡീസുമായി സഹകരിച്ചാണ് യുനീക്ക് നമ്പറിംഗ് സിസ്റ്റം ജില്ലയില്‍ നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: