തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇവിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വിവിധ വിഷയങ്ങളില്‍ കേരളാപോലീസിന് വീഴ്ചപറ്റിയിട്ടുണ്ടെന്ന കോടിയേരിയുടെ മുന്‍ പ്രസ്താവന കൂടി ഇതിനോട് കൂട്ടി വായിക്കണം. മലപ്പുറത്ത് സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ പിണറായി വിജയന് രാജിവയ്ക്കണമെന്നാണ് കോടിയേരി പറയാതെ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം പിണറായി ഭരണം പരാജയമാണെന്ന സന്ദേശം വോട്ടര്‍മാര്‍ക്ക് നല്‍കാനും കോടിയേരി മറന്നില്ല. ഫലത്തില്‍ പിണറായിക്കെതിരായ ജനവിധിയായി മലപ്പുറം തെരഞ്ഞെടുപ്പിനെ മാറ്റാനാണ് കോടിയേരി ശ്രമിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കേരളത്തില്‍ രക്ഷയില്ല. പോലീസിനെതിരെ ജനരോഷവും പ്രതിഷേധവും വ്യാപകമാണ്. താനൂരില്‍ സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച് വീടുകള്‍ തകര്‍ത്തു. തൃശൂര്‍ കേരളവര്‍മ കോളേജില്‍ എസ്എഫ്ഐ അക്രമം അഴിച്ചുവിടുമെന്ന സൂചന മുന്‍കൂട്ടി ലഭിച്ചിട്ടും പോലീസ് നടപടിയെടുത്തില്ല. പിണറായി ഭരണത്തെ കേരളത്തിലെ ജനം വെറുത്തെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഭരണത്തോടുള്ള അമര്‍ഷമാണ് കോടിയേരിയുടെ വാക്കുകളില്‍ കൂടി പുറത്തു വന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് പിണറായി വിജയനെ അട്ടിമറിക്കാനാണ്. കുഞ്ഞാലിക്കുട്ടിയുമായി ധാരണ ഉണ്ടാക്കിയാണ് സിപിഎം മലപ്പുറത്ത് മത്സരിക്കുന്നത്. തോല്‍വിയുടെ പേരില്‍ പിണറായി വിജയനെ രാജിവയ്പ്പിച്ച് ചുളുവില്‍ മുഖ്യമന്ത്രിയാകാനാണ് കോടിയേരി ശ്രമിക്കുന്നത്. മലപ്പുറത്ത് പരാജയപ്പെട്ടാല്‍ ഇടതുമുന്നണി സര്‍ക്കാര്‍ രാജിവച്ച് പുതിയ ജനവിധി തേടുമോ എന്ന് കോടിയേരി വ്യക്തമാക്കണം. ഇരുമുന്നണികളോടുമുള്ള ജനരോഷം ഈ തെരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല വോട്ടായി മാറും. ഇത് പ്രയോജനപ്പെടുത്താന്‍ തക്ക കഴിവുള്ള സ്ഥാനാര്‍ഥിയെയാണ് മലപ്പുറത്ത് ബിജെപി മത്സരിപ്പിക്കുന്നതെന്നും കുമ്മനം പറഞ്ഞു. 22 ന് മലപ്പുറം ടൗണ്‍ഹാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. മലപ്പുറത്തെ ഏഴ് നിയോജകമണ്ഡലങ്ങളിലും കണ്വെന്ഷന് നടക്കും. ബിജെപിയുടെ ജനപിന്തുണയും ബഹുജനാടിത്തറയും വിപുലമായി വര്‍ധിച്ചെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മറ്റിയും സ്വാഗതസംഘങ്ങളും രൂപീകരിച്ചതായും കുമ്മനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: