തീര്ത്ഥരാമന് ബിരുദത്തിന് പഠിച്ചിരുന്ന ഭാഷകള്‍ ഉറുദുവും പേര്‍ഷ്യനുമായിരുന്നു. അതില്‍ അസാമാന്യ വ്യുല്പത്തിയുമുണ്ടായിരുന്നു. അതിനെക്കുറിച്ച് ഒരു സുഹൃത്ത് അദ്ദേഹത്തെ ഇങ്ങനെ പരിഹസിച്ചു. ”ഗോസ്വാമി വംശത്തില്‍പ്പെട്ട ആള്. പക്ഷേ എന്തു കാര്യം. ദേവഭാഷയായ സംസ്കൃതത്തിന്റെ ഒരു ഗന്ധവുമില്ലാതായിപ്പോയി? ഇതെത്ര കണ്ട് ഉചിതമാണ്? ഉറുദുവിലും പേഴ്സിയാനിലും പാണ്ഡിത്യമുള്ളതില് താങ്കള്‍ അഭിമാനിക്കുന്നു. പക്ഷെ അവ നമ്മുടെ ഭാഷയാണോ? ഈ ദേശത്തിന്റെ ശത്രുക്കളുടേതല്ലെ അവ?”
കൂട്ടുകാരന് പറഞ്ഞത് നേരമ്പോക്കായിട്ടാണെങ്കിലും അത് അദ്ദേഹത്തിന്റെ മനസ്സില്‍ വലിയ ആഘാതമുണ്ടാക്കി. തലച്ചോറില്‍ ചിന്തകളുടെ വേലിയേറ്റം തന്നെ ഉണ്ടായി. നാളെ ഞാന്‍ ബിരുദധാരിയാവുമ്പോല് സര്‍ട്ടിഫിക്കറ്റില്‍ എഴുതുന്നതെന്തായിരിക്കും. പഠിച്ചത് ഉറുദുവും പേര്ഷ്യനുമാണെന്നായിരിക്കില്ലേ-അതൊര്ത്ഥത്തില് ഒരു കളങ്കമല്ലെ-സംസ്കൃതം നമ്മുടെ രാഷ്ട്രഭാഷയാണ്, ദേവഭാഷയാണ്. നമ്മുടെ പവിത്രഗ്രന്ഥങ്ങളുടെ എല്ലാം മൂലം സംസ്കൃതത്തിലാണ്. ലോകഭാഷകളായ ഗ്രീക്ക്, ലാറ്റിന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ തുടങ്ങിയവയുടെയെല്ലാം മാതാവ് സംസ്കൃതമാണ്. ഞാനത് പഠിച്ചേ തീരൂ. രാത്രി മുഴുവന്‍ തുടര്‍ന്ന ചിന്തയുടെ അന്തിമ നിശ്ചയം ഇങ്ങനെയായിരുന്നു. അറബി ഉപേക്ഷിച്ച് സംസ്കൃതം പഠിക്കുക.
പിറ്റേന്ന് പുലര്‍ച്ചക്ക് തന്നെ പ്രിന്‍സിപ്പല്‍ പേലിന്റെ മുന്നില്‍ തീര്ത്ഥരാമന് എത്തി തന്റെ തീരുമാനം അറിയിച്ചു. ”ബിഎ പരീക്ഷക്ക് സംസ്കൃതമാണ് വേണ്ടതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ പേര്‍ഷ്യന്‍ വേണ്ടെന്ന് വയ്ക്കുന്നു. അതിന് താങ്കളുടെ അനുമതി ചോദിക്കാനാണ് ഞാന്‍ വന്നത്.”
പ്രൊഫസര്‍ ചോദിച്ചു: ”നീ ഇതിന് മുന്‍പ് സ്കൂള്‍ പരീക്ഷക്കോ, ഇന്റര്മീഡിയറ്റിനോ സംസ്കൃതം പഠിച്ചിട്ടുണ്ടോ?”
”ഇല്ല.” എന്നായിരുന്നു ഉത്തരം. എന്നാല്‍ സംസ്കൃതം എടുക്കുന്നത് ഒട്ടും ഉചിതമായിരിക്കില്ല. ഇനി അത്ര നിര്‍ബന്ധമാണെങ്കില്‍ രണ്ടു വിഭാഗങ്ങളുടെയും പ്രൊഫസര്‍മാര്‍ സമ്മതിച്ചാലേ എനിക്ക് അനുമതി തരാനാവൂ.” പ്രിന്‍സിപ്പലിന് നന്ദി പറഞ്ഞ് അവിടെ നിന്നിറങ്ങിയ തീര്ത്ഥരാമന് നേരെ പോയത് സംസ്കൃതം പ്രൊഫസറുടെ വീട്ടിലേക്കായിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷ കേട്ട ആ സംസ്കൃതാധ്യാപകനും അദ്ഭുതപ്പെട്ടുപോയി. ”അതെങ്ങനെ നടക്കും. സംസ്കൃതപഠനം എന്താ കുട്ടിക്കളിയാണെന്ന് വിചാരിച്ചോ. പോരാത്തതിന് ബിഎയുടെ പാഠ്യക്രമം. എത്ര ഗ്രന്ഥങ്ങളുണ്ടെന്നോ അതില്‍. ഞാനതിന് അനുവദിക്കില്ല. നിന്റെ നന്മയ്ക്കായി കൂടി പറയുകയാണ്. നീ വിഷയം മാറാന്‍ പാടില്ല.”
തീര്ത്ഥരാമന് പിന്തിരിയാന് ഒരുക്കമായിരുന്നില്ല. അദ്ദേഹം ഒട്ടുംവൈകാതെ സംസ്കൃത ബിഎ പഠിക്കുന്ന ഒരു കൂട്ടുകാരെ കണ്ട് പുസ്തകങ്ങള്‍ ഏതൊക്കെ എന്ന് മനസ്സിലാക്കി പഠനവും തുടങ്ങി. ഇതറിഞ്ഞ പേര്‍ഷ്യന്‍ പ്രൊഫസര്‍ക്ക് വലിയ വിഷമം തോന്നി. അദ്ദേഹവും തീര്‍ത്ഥരാമനെ പിന്തിരിപ്പിക്കാന് നോക്കി. പേര്‍ഷ്യന്‍ ഭാഷയില്‍ തീര്ത്ഥരാമന് അതിനോടകം നേടിക്കഴിഞ്ഞിട്ടുള്ള വ്യുല്‍പ്പത്തി അപാരമായിരുന്നു. നാളിതുവരെ ആരും കരസ്ഥമാക്കാത്ത മാര്‍ക്ക് തീര്ത്ഥരാമന് നേടുമെന്നതായിരുന്നു ആ പ്രൊഫസറുടെ പ്രതീക്ഷ. ഇതെല്ലാം പറഞ്ഞെങ്കിലും തീര്ത്ഥരാമന് ഒരിളക്കവും ഉണ്ടായില്ല.
രാവും പകലും ഒരുപോലെ അദ്ദേഹം സംസ്കൃത പഠനത്തില്‍ മുഴുകി. പതിനഞ്ചു ദിവസം കഴിഞഞ് അദ്ദേഹം സംസ്കൃതാചാര്യനെ സമീപിച്ചു. അപ്പോഴേക്കും അമരകോശവും രഘുവംശത്തിലെ നിര്‍ദ്ധാരിത പാഠഭാഗം സഹിതം തീര്ത്ഥരാമന് മനഃപാഠമായിക്കഴിഞ്ഞിരുന്നു. സാത്വികനായ ആചാര്യന് തീര്‍ത്ഥരാമന്റെ ദൃഢനിശ്ചയവും സ്മരണശക്തിയും കണ്ട് അമ്പരന്നുപോയ അദ്ദേഹം അനുഗ്രഹിച്ചു, ”നീ ധന്യനാണ് തീര്ത്ഥരാമ… ഞാന്‍ നിന്നെ എന്റെ ക്ലാസില്‍ ഇരിക്കാനും പരീക്ഷ എഴുതാനും അനുവദിച്ചിരിക്കുന്നു.”
ഇതുകേട്ട് പ്രിന്‍സിപ്പലും വിഷയം മാറാനുള്ള അനുമതി നല്കി. പരീക്ഷാഫലം വന്നപ്പോഴാണ് എല്ലാവരും ഒന്നുകൂടി അദ്ഭുതപ്പെട്ടത്. സംസ്കൃതത്തിനും ഇംഗ്ലീഷ് ഒഴികെയുള്ള മറ്റു വിഷയങ്ങള്‍ക്കും ഒന്നാം റാങ്ക് തീര്ത്ഥരാമനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: