പുതുക്കാട്: നിയോജകമണ്ഡലത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നായ ആമ്പല്ലൂര്‍-പാലപ്പിള്ളി റോഡിനെ ബജറ്റില്‍ വീണ്ടും അവഗണിച്ചതില്‍ പ്രതിഷേധം. ഏറ്റവും തിരക്കേറിയതും, പൊട്ടിപൊളിഞ്ഞതും ഇടുങ്ങിയതുമായ മണ്ണംപേട്ട മുതല്‍ പാലപ്പിള്ളി വരെയുള്ള റോഡിന് ബജറ്റില്‍ തുക നീക്കി വെക്കാത്തത് വിവേചനമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മണ്ണംപേട്ട വരെയുള്ള റോഡിന് കഴിഞ്ഞ ബഡ്ജറ്റില്‍ നാല് കോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണ പാലപ്പിള്ളി മുതല്‍ ചിമ്മിനി ഡാം വരെയുള്ള റോഡിന് ഈ ബ്ജറ്റില്‍ 20 കോടി അനുവദിച്ചിട്ടുണ്ട്. അതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ട ഒന്നായിരുന്നു ആമ്പല്ലൂര്‍-പാലപ്പിള്ളി റോഡ്. ചിമ്മിനി ഡാം, വനംവകുപ്പിന്റെ കെഎഫ്ആര്‍ഐയും, വേലൂപ്പാടം തീര്‍ത്ഥകേന്ദ്രം, ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് എത്തിപ്പെടാന്‍ നിത്യേന ഉപയോഗിക്കുന്ന പ്രധാന റോഡ് കൂടിയാണിത്.നിയോജകമണ്ഡലത്തിലെ ഈ റോഡിലെ പ്രധാന ജംഗ്ഷനുകളുടെ വികസനം നടക്കാത്തതുമൂലം പലയിടത്തും ഗതാഗതകുരുക്ക് രൂക്ഷമാണ്.
പാലപ്പിള്ളി ചിമ്മിനി പ്രദേശങ്ങളില്‍ 1500 താഴെ മാത്രമാണ് ജനസംഖ്യ. കാര്യമായ തകരാറില്ലാത്തതും എല്ലാവര്‍ഷവും അറ്റകുറ്റപ്പണികള്‍ ചെയ്ത് പോരുന്നതുമാണ് ഈ റോഡ്. ചിമ്മിനി ടൂറിസം മേഖലയിലേയ്ക്ക് എത്തിപ്പെടാന്‍ ഏക ആശ്രയം ഈ റോഡ് തന്നെയാണ്. ചിമ്മിനി ടൂറിസം പദ്ധതി എങ്ങും എത്താത്ത സാഹചര്യത്തിലാണ് റോഡ് വികസനത്തിനായി 20 കോടി അനുവദിച്ചിരിക്കുന്നത്.
മലയോര മേഖലയിലെ പ്രധാനപട്ടണമായ വരന്തരപ്പിള്ളിയില്‍ 50 കൊല്ലം മുമ്പുള്ള ഗതാഗത സൗകര്യങ്ങളാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. റോഡിന്റെ അപര്യാപ്തതയും കൈയേറ്റവും മൂലം വരന്തരപ്പിള്ളി സെന്ററില്‍ ഗതാഗത കുരുക്ക് പതിവാണ്. വീതിയില്ലാത്ത ഈ റോഡിലൂടെ രണ്ട് വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നു പോകാനേ സാധിക്കൂ. ബസ് സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതോടെ വലിയ ഗതാഗത കുരുക്കുണ്ടാകുന്നു. ദിനംപ്രതി സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിന് യാത്രകാര്‍ക്കും ഇരുചക്രം ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും അപകടകെണിയൊരുക്കുകയാണ് മണ്ണംപേട്ട സെന്ററിലെ ഗര്‍ത്തങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: