ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടതുകേട്ട് സര്വരുമൊന്ന് ആശ്ചര്യപ്പെട്ടു. വേറൊന്നുമല്ല രണ്ട് ഉപമുഖ്യമന്ത്രി പദം വേണം. അതാരൊക്കെയാകണമെന്നും അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയും ലഖ്നൗ മേയറും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റുമായ ദിനേശ് ശര്‍മയും.
സമുദായ സമവാക്യങ്ങള്‍ നിലനിര്‍ത്താനെന്ന് എതിരാളികളും മാധ്യമങ്ങളും പറയുമ്പോള്‍ അതിനു പിന്നില്‍ വ്യക്തമായൊരു ഉദ്ദേശ്യമുണ്ടായിരുന്നു ആദിത്യനാഥിന്. വന്‍ ജയത്തിനു ചുക്കാന്‍ പിടിച്ച ടീം വര്‍ക്ക് ഭരണത്തിലും വേണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പിന്നാലെ സംസ്ഥാനം മുഴുവന്‍ നടന്ന് പ്രചാരണം നടത്തിയയാളാണ് ആദിത്യനാഥ്.
എന്നാല്‍, സംഘടനയുടെ അടിത്തറ വിപുലമാക്കി, അതിനെ ഫലപ്രദമായി ചലിപ്പിച്ച് നേട്ടം കൊയ്യാന്‍ പ്രാപ്തമാക്കിയത് മൗര്യയും ദിനേശ് ശര്‍മയും ചേര്‍ന്നുള്ള പ്രവര്‍ത്തനം. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളയാളാണ് കേശവ് പ്രസാദ് മൗര്യ. ഉത്തര്‍പ്രദേശിലെ മോദിയെന്നാണ് ഇദ്ദേഹത്തിന്റെ വിളിപ്പേര്. ചെറുപ്പകാലത്ത് അച്ഛനെ സഹായിക്കാന്‍ ചായ വിറ്റ പാരമ്പര്യമുണ്ട്. ബിജെപി ഒരിക്കലും ജയിക്കാതിരുന്ന, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മണ്ഡലമായിരുന്ന അലഹാബാദിലെ ഫുല്പൂരില് നിന്നുള്ള ലോക്സഭാംഗമാണ് 48 വയസുള്ള മൗര്യ. 2016ലാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്.
1967ല്‍ കൗസംബി ജില്ലയിലെ സിരാത്തു കൈശ്യ ഗ്രാമത്തില്‍ മൗര്യയുടെ ജനനം. ചെറുപ്പത്തിലേ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങി. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചാണ് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. 12 വര്‍ഷത്തോളം വിഎച്ച്പിയുമായി അടുത്ത് പ്രവര്‍ത്തിച്ച ഇദ്ദേഹം സംഘടനയുടെ സംസ്ഥാന നേതൃത്വത്തിലുമെത്തി. മുന്‍ അധ്യക്ഷന്‍ അശോക് സിംഗാളുമായി അടുത്ത സൗഹൃദവുമുണ്ടായിരുന്നു ഇദ്ദേഹത്തിന്. നിരന്തരമായ പ്രവര്‍ത്തനത്തിലൂടെയാണ് ഇദ്ദേഹം ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്.
ബിജെപിയെ അംഗസംഖ്യയില്‍ ലോകത്തെ വലിയ പാര്‍ട്ടിയാക്കി വളര്‍ത്തിയതിനു പിന്നില്‍ ദിനേശ് ശര്‍മയെന്ന ലഖ്നൗക്കാരനുള്ള പങ്ക് ചെറുതല്ല. പാര്‍ട്ടിയുടെ ദേശീയ അംഗത്വ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമാണ്. ആ സംഘടനാ മികവാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കാന്‍ ബിജെപിയെ തുണച്ചത്. ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള ദിനേശ് ശര്‍മയ്ക്ക് ലഖ്നൗ നഗരത്തില്‍ ജാതി, മത വ്യത്യാസമില്ലാതെ ബന്ധങ്ങളുണ്ട്. ഇതു തന്നെയാണ് 2012ല്‍ രണ്ടാം തവണ മേയറായി വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെടാന്‍ തുണച്ചതും.
ദീനദയാല്‍ ഉപാധ്യായയും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു ദിനേശ് ശര്‍മയുടെ അച്ഛന്. ചെറുപ്പത്തിലെ ആര്‍എസ്എസുമായി ബന്ധപ്പെട്ട ഇദ്ദേഹം, എബിവിപി, യുവമോര്‍ച്ച തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് പടിപടിയായി വളര്‍ന്ന് ബിജെപി ദേശീയ ഉപാധ്യക്ഷ പദം വരെയെത്തിയത്.
ലഖ്നൗ സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്സില്‍ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം, അവിടെത്തന്നെ അധ്യാപകനായി. തുടര്‍ന്ന് പിഎച്ച്ഡിയും നേടി. മികച്ചൊരു വിദ്യാഭ്യാസ വിദഗ്ധനായ ഇദ്ദേഹം 20 തീസിസുകള്ക്ക് പ്രചോദകനുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: