പയ്യാവൂര്‍: മലയര മേഖലയുടെ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് 2011 ല്‍ രൂപീകരിച്ച മലയോര വികസന ഏജന്‍സി പിരിച്ചുവിടാനുള്ള നീക്കം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി മാറും. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 കോടിയിലേറെ രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മലയോര വികസന ഏജന്‍സി മുഖാന്തിരം നടന്നുവരുന്നത്. കേരളത്തിലെ പിന്നോക്കാവസ്ഥയിലുള്ള മലയോര പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 148 പഞ്ചായത്തുകളും ഏഴ് നഗരസഭകളും ഉള്‍പ്പെടുന്ന പ്രദേശമാണ് മലയോര വികസന ഏജന്‍സിയുടെ കീഴില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ 16 പഞ്ചായത്തുകളും ഒരു നഗരസഭയും കാസര്‍കോട് ജില്ലയില്‍ ഏഴ് പഞ്ചായത്തുകളുമാണ് ഉള്‍പ്പെട്ടിരുന്നത്. റോഡുകള്‍, കുടിവെള്ള പദ്ധതികള്‍, ക്ഷീര വികസന പദ്ധതികള്‍ എന്നിവയാണ് ഇതുവഴി നടപ്പിലാക്കുന്നത്. മലയോര പ്രദേശങ്ങളുടെ വികസനത്തിന് ഒരു അതോറിറ്റി എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മലയോര വികസന ഏജന്‍സി രൂപീകരിച്ചത്. മാറിമാറിവരുന്ന സര്‍ക്കാറുകള്‍ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇതില്‍ ചെറിയൊരു ശതമാനം മാത്രമേ മലയോര മേഖലകളിലേക്ക് എത്തുന്നുള്ളൂ. കാര്‍ഷികം, വിദ്യാഭ്യാസം, ഗതാഗതം, അടിസ്ഥാന വികസനം, വാര്‍ത്താവിനിമയം എന്നീ മേഖലകളില്‍ സംസ്ഥാനത്തുണ്ടായിട്ടുള്ള ശരാശരി വളര്‍ച്ച മലയോര പ്രദേശങ്ങളില്‍ ഉണ്ടായിട്ടില്ല. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായും മലയോര കുടിയേറ്റ മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിനുമായി ഒരു അതോറിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 1975 ല്‍ മലയോര ജനത പ്രധാനമന്ത്രിക്ക് പോലും നിവേദനം നല്‍കിയിരുന്നു. മൂന്നരപ്പതിറ്റാണ്ടുകാലത്തെ മുറവിളിക്ക് ശേഷമാണ് വികസന അതോറിറ്റി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്. 200 കോടിയിലേറെ രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇതുവഴി നടന്നുവരുന്നത്. ഇതില്‍ 52.5 കോടിയുടെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. 2012-13 ല്‍ 36.5 കോടി രൂപയും 2013-14 ല്‍ 36 കോടി രൂപയും 2014-15 ല്‍ 120 കോടി രൂപയും 2015-16 ല്‍ 130 കോടി രൂപയും ബജറ്റിലൂടെ മലയോര ഏജന്‍സിക്ക് ലഭിച്ചിരുന്നു. ഇതുകൂടാതെ 2014-15 ല്‍ 30.71 കോടിയും 2015-16 ല്‍ 16.14 കോടിയും 2016-17 ല്‍ 9.15 കോടിയും നബാര്ഡിലുടെയും ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ തെരഞ്ഞെടുക്കപ്പെട്ട 80 ബ്ലോക്ക് പഞ്ചായത്തുകളിലൂടെ 26 ലക്ഷം രൂപ വീതം ചെലവില്‍ പച്ചക്കറി വികസന പദ്ധതിയും നടപ്പാക്കുന്നുണ്ട്. ത്രിതല പഞ്ചായത്തുകളുടെയും സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന വികസന പദ്ധതികള്‍ ഇതിനു പുറമേയാണ്. ഈ പദ്ധതി ന്യൂനപക്ഷങ്ങളുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. എല്‍ഡിഎഫ് അതോറിറ്റി ഇല്ലാതാക്കിയതോടെ ഇതിന് രാഷ്ട്രീയമായ നേട്ടമുണ്ടാക്കാന്‍ യുഡിഎഫിനും കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: